"നാരീ സ്തനഭര"



"Now open - Dubai
New Lingerie & Swinwear Boutique for
Big boobed women
cupsize D to JJ"


രസ്യങ്ങളിങ്ങനെ ഇതു വരെയെത്തിയിട്ടുണ്ടു. എന്തു വില കൊടുത്തും മാറുകളുടെ സംരക്ഷണം വീണ്ടെടുക്കാന്‍ സ്ത്രീകള്‍ തയ്യാറാണു എന്നതിന്റെ സൂചനയാണിത്‌.

പണ്ട്‌ ജന്മിത്വം കൊടികുത്തി വാണിരുന്ന കാലത്ത്‌ കീഴ്ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക്‌ മാറുമറക്കല്‍ നിഷേധിക്കപ്പെട്ടിരുന്നു. സ്വന്തം വേളിയും വെപ്പാട്ടിമാരും പോരാഞ്ഞ്‌ ആവുന്നത്ര സ്ത്രീമാറുകളാസ്വദിച്ച്‌, റിക്കാര്‍ഡുകള്‍ തിരുത്തി ഗിന്നസ്ബുക്കില്‍ കയറിപറ്റണമെന്ന വാശിയുണ്ടായിരുന്നുവോ അക്കാലത്തെ ജന്മിത്വത്തിനു?? നിമിഷം തോറും വളര്‍ന്നുകൊണ്ടിരിക്കുന്ന മാറിനെ ചൊല്ലി ആകുലപ്പെടേണ്ടിയും, കഞ്ചുകമഴിച്ചു കെട്ടിക്കൊടുക്കേണ്ടിയും വന്നു ശകുന്തളയുടെ സഖിമാര്‍ക്ക്‌? ഇത്രമാത്രം പുകഴ്‌ത്തിപ്പടാന്‍ മാത്രം എന്ത്‌ അമൂല്യതയാണിതിലെന്ന ശങ്ക എങ്ങനെയുണ്ടാകാതിരിക്കും? പക്ഷെ ശങ്ക പാടില്ല, സൃഷ്ടി അഭിജ്ഞാന ശാകുന്തളമാണു. കര്‍ത്താവ്‌ കാളിദാസനാണു. എന്നാല്‍ ഇക്കാലത്തെ ഒരു പെണ്‍കുട്ടി മാറുവളര്‍ച്ചയില്‍ ആശങ്കപ്പെട്ട്‌ കൂടെ നടക്കുന്നസഖിമാരെകൊണ്ട്‌ ബ്രായുടെ ഹുക്ക്‌ കുത്തിക്കുകയോ, സ്റ്റ്രിപ്പ്‌ അഡജസ്റ്റ്‌ ചെയ്യിക്കുകയോ ചെയ്താല്‍, അവള്‍ ലെസ്ബിയന്‍ എന്ന പേരു വളരെ കൃത്യമായി സമ്പാദിച്ചിരിക്കും. ഏതെങ്കിലും സാഹിത്യകാര്‍ എഴുതിപ്പോയാല്‍ അശ്ലീലസാഹിത്യത്തിന്റെ വക്താവെന്നു പറഞ്ഞ്‌ നിരൂപകരും, വായനക്കരും അവരെ കല്ലെറിയുമെന്നതു മറ്റൊരുസത്യം. ഭോജരാജാവിന്റെ ഭാര്യയുടെ മാറിലെ കാക്കപ്പുള്ളിയെക്കുറിച്ച്‌ കാളിദാസനെഴുതിയാല്‍ അതു കാവ്യാത്മകം; ചമല്‍ക്കരസുന്ദരം. സാധാരണക്കാരന്‍ പറഞ്ഞാല്‍ അശ്ലീലം. കാളിദാസന്റെ കാലത്തെക്കാള്‍ ഇപ്പോഴും മാറു സംരക്ഷണത്തിനു ലഭ്യമാണെന്ന് വിളംബരം ചെയ്യുന്നു മേല്‍പറഞ്ഞ പരസ്യം.

പെറ്റിട്ട്‌, ഇത്തിരിപോന്ന ശിശുക്കളുടെ മൗലികതയില്‍ നിന്ന് മുലകളെടുത്തു മാറ്റുന്ന, സൗന്ദര്യതരംഗങ്ങളില്‍പ്പെട്ടുലയുന്ന, വര്‍ത്തമാനകാല ഹൈ-ടെക്‌ അമ്മമാര്‍ക്ക്‌ മുഖമടച്ചുകിട്ടിയ പ്രഹരമാണു ചിലനാളുകള്‍ക്ക്‌ മുന്‍പ്‌ ഒരു ആഴ്ചപതിപ്പില്‍ അച്ചടിച്ചു വന്ന ചിത്രം. ബാഗ്ലൂര്‍ പട്ടണ നടുവില്‍, രണ്ടു വയസുകാരനായ തെരുവുബാലന്‍ സഹചാരിയായ തെരുവ്‌ നായയുടെ മുലപ്പാല്‍ വലിച്ചുകുടിക്കുകയാണു ചിത്രത്തില്‍. അക്കാര്യത്തില്‍ പുരാണങ്ങളിലെ പൂതനയെ ബഹുമാനിക്കുക തന്നെവേണം. കംസന്റെ ആജ്ഞ ശിരസാ വഹിച്ച്‌, മുലകളില്‍ വിഷം പുരട്ടി ഉണ്ണിക്കണ്ണനെ സംഹരിക്കനെത്തി, ആഗമനോദ്ദേശ്യം വിസ്മരിച്ച്‌, പ്രാണന്റെ അമൃതേത്ത്‌ ചുരത്തി കൊടുത്തു അവര്‍.


ചെറുപ്പക്കാലത്ത്‌, വളരെ അപ്പൂര്‍വ്വമായി അഛന്‍ പറഞ്ഞിരുന്ന കഥകളെല്ലാം പ്രേതങ്ങളെ ചുറ്റിപറ്റിയുള്ളതായിരുന്നു. അദ്ദേഹം പണ്ടുകാണാന്‍ പോയ രക്തരക്ഷസ്‌ എന്ന നാടക കഥ വളരെ മനോഹരമായിരുന്നു. എന്നാല്‍ കടമുറ്റത്ത്‌കത്തനാര്‍ മന്ത്രശക്തിയാല്‍ തലയില്‍ ആണിയടിച്ച്‌ അടിമയാക്കി, അമ്മക്ക്‌ സഹായിയായി കൊണ്ടുവന്ന ഒറ്റമുലച്ചിയെന്ന യക്ഷികഥ കേട്ടാലും കേട്ടാലും മതിയാവില്ലായിരുന്നു എനിക്ക്‌. ഒറ്റമുലയുള്ള സുന്ദരി യക്ഷി എങ്ങനെയിരിക്കും എന്നാലോചിച്ച്‌ ആലോചിച്ച്‌ ഉറങ്ങിപോയിട്ടുണ്ട്‌.

ഇക്കഴിഞ്ഞ, ആഗസ്റ്റിലെ ഒരു അപരാഹ്നത്തിന്റെ ഒടുവില്‍, മഴ പെയ്യണോ, വേണ്ടയോ എന്നു ശങ്കിച്ചുനില്‍ക്കുന്ന നേരത്താണു ഗേറ്റ്‌ കടന്ന് അവര്‍ സാവധാനം നടന്നു വരുന്നതു ജനാലയിലൂടെ ഞാന്‍ കണ്ടത്‌. കരിവീട്ടിയില്‍ കടഞ്ഞെടുത്തതു പോലെയുള്ള അംഗവടിവുകള്‍ സാരിത്തലപ്പുകൊണ്ടു മൂടി, അത്യന്തം പ്രസരിപ്പാര്‍ന്ന മുഖവുമായി പൂമുഖവാതില്‍ക്കലെത്തി. ധനാഭ്യര്‍ത്ഥന മുന്‍കൂട്ടി കണ്ട്‌ മകളോട്‌ പരഞ്ഞു 'അഞ്ചോ പത്തൊ കൊടുത്ത്‌ വിട്ടേക്കൂ". പോയ വേഗതയില്‍ തിരികെയെത്തി മകള്‍ പറഞ്ഞു ' അവര്‍ക്ക്‌ അമ്മയെ കാണണമെന്ന്'. എന്തുകൊണ്ടോ, നിന്ന നില്‍പ്പില്‍ എന്തിനെന്നറിയാത്ത കോപം കത്തിക്കയറി. പണിയെടുക്കാനാവാത്ത തട്ടിപ്പു വര്‍ഗ്ഗത്തെ മനസാ ക്രുദ്ധിച്ച്‌ ഞാനിറങ്ങിച്ചെന്ന് ചോദിച്ചു ' എന്താണു കാര്യമെന്നു?" അവര്‍ കുറെക്കൂടി അടുത്തെക്കു വന്ന് നേര്‍ത്തൊരു ചിരിയോടെ അരിയിച്ചു " ഞാന്‍ രോഗിണിയാണു" എന്റെ കോപം മൂര്‍ദ്ധന്യത്തിലെത്തി. ആ പ്രസരിപ്പെനിക്കിഷ്ടപ്പെട്ടില്ല. പിന്നീടാ ചിരിയും. രോഗമുള്ളവര്‍ ഇങ്ങനെ ചിരിക്കാന്‍ പാടുണ്ടൊ? ഇത്ര പ്രസരിപ്പു പാടുണ്ടൊ? സുഖക്കേടു വെറും അഭിനയമാണു. പണം തട്ടിയെടുക്കനുള്ള തന്ത്രങ്ങള്‍! ദുരാഗ്രഹി! അവരെന്റെ മനോഗതങ്ങള്‍ വായിച്ചെടുത്തുവോ ആവോ? പെട്ടന്നവര്‍ സാരിത്തലപ്പു നീക്കി. നിന്ന നില്‍പ്പില്‍ കാല്‍ചുവട്ടിലെ തറ ഇളകുന്നതു പോലെ തോന്നിയെനിക്ക്‌. എന്താണു ഞാന്‍ കണ്ടത്‌? തികച്ചും, നഗ്നമായ, ശൂന്യമായ, അറുത്തുമാറ്റികഴിഞ്ഞിരിക്കുന്ന ഇടതുമാറു കാട്ടി പറഞ്ഞു 'അര്‍ബുദം ബാധിച്ചിരുന്നു. പഞ്ഞിയും, ബാന്‍ഡേജും ചേര്‍ത്തുചുറ്റിക്കെട്ടിയിരുന്ന അടുത്തതും നീക്കം ചെയ്യുന്നതിനു പണം ആവശ്യമാണു". കൊടുത്ത പൈസ സ്വീകരിച്ച്‌ അവര്‍ പടിയിറങ്ങിപ്പോയ നേരത്ത്‌, പെട്ടന്ന് ആകാശമാകെ കരിമേഘക്കെട്ടുകള്‍ മൂടി, ചുറ്റും നിന്നിരുന്ന റബ്ബര്‍മരങ്ങളിലേക്ക്‌ ഇരുട്ട്‌ ഓടിക്കയറി. പരന്ന പ്രതലവുമായിവന്ന ആ സ്ത്രീ മാറിടം എന്നെ അര്‍ദ്ധപ്രജ്ഞയിലേക്കെറിഞ്ഞു. ജീവിതത്തിലെ പ്രഥമാനുഭവമാണിങ്ങനെ ഒന്ന്. ആ രാത്രിയില്‍ തകര്‍ത്തു പെയ്ത മഴയിലൂടെ അച്ഛന്റെ കഥയിലെ ഒറ്റമുലച്ചിയെന്ന സുന്ദരി എന്റെ സ്വപ്നങ്ങളിലേക്കാദ്യമായിറങ്ങി വന്നു.
ബാല്യകാലത്ത്‌, കൈ നിറയെ കുന്നിക്കുരു പെറുക്കിക്കൂട്ടുമ്പോഴും, പുതിയ കുപ്പിവളകള്‍ ലഭിക്കുമ്പോഴും അവ മാറോടു ചേര്‍ത്ത്‌ സന്തോഷിച്ചിരുന്ന ഒരു ശരാശരി പെണ്‍കുട്ടിയുടെ പ്രകൃതം കാലത്തിന്റെ ഏതിടനാഴിയില്‍ വെച്ചാണു കൈമൊശം വന്നു പോയത്‌?

പിന്നീട്‌ കൗമാരനടക്കല്‍ വെച്ച്‌ നെഞ്ചിലേക്ക്‌ മുളച്ചുവന്ന മായകാഴ്ച്ച കണ്ട്‌ അന്തംവിട്ടുപോയതും പിന്നീടവയെ ഒന്നും രണ്ടും പെറ്റിക്കോട്ടിനുള്ളിലേക്ക്‌ ഒളിപ്പിക്കാനുള്ള ശ്രമങ്ങളും, കാലപ്രയാണത്തില്‍ "നിന്റെ മാറിനെത്ര ഭംഗി"യെന്നു പറഞ്ഞ്‌ എന്നെ ഞെട്ടിച്ച സഹപ്രവര്‍ത്തകയെയും ഓര്‍ക്കുമ്പോള്‍ നിഗൂഢമായൊരു ചിരി മാത്രം ബാക്കിയാവുന്നു.

ഇപ്പോഴിപ്പോള്‍, മൂന്നു കുഞ്ഞുങ്ങള്‍ മുഖം പൂഴ്ത്തിയുറങ്ങാന്‍ മല്‍സരിക്കാന്‍ മാത്രം സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നു എന്നതൊഴിച്ചാല്‍ പുകഴ്ച്ച പറയാന്‍ എന്താണിതിലെത്ര എന്ന ശങ്ക മാത്രം ബാക്കി. എന്നിരുന്നാലും ഹോളിവുഡ്‌ നടിമാരും, മോഡലുകളും മാറുകളെ ഇന്‍ഷ്വറന്‍സിനു വിധേയമാക്കി സംരക്ഷണം ഉറപ്പു വരുത്തുമ്പോള്‍, അങ്ങു ദൂരെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍, മന്ത്രിമാരുടെ കസേരക്കാലുകള്‍ പോലും നാരിമാരുടെ മുലത്തുമ്പില്‍ ആടിയുലഞ്ഞു നിലംപൊത്തിയിരിക്കുന്നു.

ഏതു മാത്രയും കടലെടുത്തു പോയേക്കാവുന്ന തീരഭൂമിപോലെ ജീവന്റെ തുരുത്തുകള്‍- ഒരു ചെറു വേലിയേറ്റത്തില്‍ തകര്‍ന്നുപോയേക്കാവുന്ന അംഗോപാംഗങ്ങള്‍. അവയിലേക്കു കണ്ണും കാതും കൂര്‍പ്പിച്ച്‌ നിസഹായരായി തീരുന്നു പാവം സ്ത്രീജനങ്ങള്‍.


© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com