സ്‌ത്രീയുടെ കയ്യൊപ്പ്




"സ്ത്രീകള്‍ പൊതുവെ അബലകളാണന്നാണു വെയ്പ്പ്‌. (അങ്ങനെയല്ലെങ്കിലും). ചോറും കറികളും വെയ്ക്കലും, പുരുഷന്റെ ഭോഗേഛകള്‍ക്കു വഴങ്ങിക്കൊടുക്കലും, വര്‍ഷാ വര്‍ഷം മക്കളെ പ്രസവിച്ചു കുടുംബം നിലനിര്‍ത്തലും, അതേ പുരുഷന്റെതന്നെ മൃഗീയമര്‍ദ്ദനങ്ങള്‍ക്കും, പീഡനങ്ങള്‍ക്കുമിരയാകുവാനുള്ള ബഹുമതികളെല്ലാം നിയതി സ്ത്രീക്കായി കല്‍പ്പിച്ചു തന്നിരിക്കുകയാണു. സ്ത്രീ അവളുടെ തന്നെ ശത്രുവാകുന്നതിനെകുറിച്ച്‌ പുരുഷന്മാര്‍ പ്രബന്ധമെഴുതിയും, സീരിയല്‍ പിടിച്ചും, അമിതാഹ്ലാദത്തോടെ പ്രസംഗങ്ങള്‍ നടത്തിയും ഏതു വേദിയിലും ഉറക്കെ പ്രസ്താവിച്ചും സ്ഥിരമായി കയ്യടി വാങ്ങാറുണ്ട്‌. കയ്യടിക്കുന്നവരുടെ കൂട്ടത്തില്‍ മിക്കപ്പോഴും നാം സ്ത്രീകളുമുണ്ട്‌. ഏതു പുരുഷന്റെയും വിജയത്തിനു പിന്നിലെ സത്യം ഒരു സ്ത്രീയാണെന്നു കേട്ടു നാം കോരിത്തരിക്കയും, നിര്‍വൃതിയടയുകയും സ്വന്തം വ്യക്തിത്വത്തെ മറന്നുപോവുകയും ചെയ്യുന്നു.

.
തോല്‍വിയിലേക്ക്‌ അതിവേഗം കുതിച്ചുകൊണ്ടിരുന്ന ഒരു രഥചക്രത്തിന്റെ ഗതി വിജയത്തിലേക്കു തിരിച്ചുവിടാന്‍ സ്വന്തം കൈവിരല്‍ തന്നെ ദാനം നല്‍കി ഒരു മഹായുദ്ധത്തില്‍ നിന്നു രാജ്യത്തെ രക്ഷിച്ച്‌ ഭര്‍ത്താവിന്റെ അഭിമാനം സംരക്ഷിച്ചു കൈകേയി. വീരശൂരപരാക്രമികളായ അഞ്ചു ഭര്‍ത്താക്കമാരുടെ പട്ടമഹിഷിപദം അലങ്കരിച്ചിരുന്ന ദ്രൗപതി. മാനം കാക്കേണ്ട ഭര്‍ത്താക്കന്മാര്‍ അവളെ ദുര്‍വ്യയം ചെയ്യുകയും പണയപണ്ടമാക്കുകയും ചെയ്ത ദുരവസ്ഥ. എന്നിട്ടും വനവാസത്തിലും, അജ്ഞാതവാസത്തിലുമെല്ലാം ഭര്‍ത്താക്കന്മാരെ അനുഗമിച്ച്‌ ഒടുവില്‍ വിരാട രാജ്ഞിയുടെ ദാസ്യപ്പണി വരെ ചെയ്യേണ്ടി വന്ന മഹാഭാരത കഥകളിലെ റാണി. ശ്രീരാമന്റെ പ്രിയപത്നി സീതയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. അവള്‍ക്കു വേണമെങ്കില്‍ ഒഴിവാക്കാമായിരുന്ന വനവാസം, അതിലൂടെ എത്തിച്ചേര്‍ന്ന അപഹരിക്കപ്പെടലിന്റെ ദുരൂഹതകള്‍. തെളിയിക്കപ്പെടാനാവാതെപോയ പാതിവൃത്യം.

.
എന്തിനു പുരാണങ്ങള്‍ ചിക്കിചികയണം? ബ്രിട്ടിഷ്‌ പ്രധാന മന്ത്രിയായിരുന്ന മാര്‍ഗരറ്റ്‌ താച്ചര്‍ മുതല്‍ ഇന്‍ഡ്യയുടെ എക്കാലത്തെയും അഭിമാനമായ ഇന്ദിരാഗാന്ധിയില്‍ തുടങ്ങി, വര്‍ത്തമാനകാലത്തില്‍, ആദിവാസി ഗോത്ര മഹാസഭയുടെ, പണ്ട്‌ നാം പടിപ്പുരക്കു പുറത്തുനിര്‍ത്തി സംസാരിക്കാനിഷ്ടപ്പെട്ടിരുന്ന ഒരു വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി ധീരധീരം പോരാടുന്ന സി.കെ.ജാനു വരെയുള്ള സ്ത്രീകളുടെ നീണ്ട നിരയെ ആരാധനയോടും, അഭിമാനത്തോടും കൂടെയല്ലാതെ എങ്ങനെ നോക്കിക്കാണും.
എന്നാല്‍ സര്‍വ്വത്ര അവഗണിക്കപ്പെടുന്നു സ്ത്രീകള്‍, ക്രൂശിക്കപ്പെടുന്ന സ്ത്രീത്വം. അവള്‍ക്കുവേണ്ടി വാദിക്കുകയും, എഴുതുകയും അവളെ സംരക്ഷിക്കുകയും ചെയ്യുന്നവരെ മറന്നുകൊണ്ടല്ല ഈ എഴുത്ത്‌.

മറുവശം അവളോ? എത്ര സ്ത്രീപക്ഷവാദിയാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ പുരുഷമേധാവിത്വവും, അവനോടുള്ള വിധേയത്വവും, നൂറ്റാണ്ടുകളുടെ ആയുസ്സെത്തിയ ആല്‍മരത്തിന്റെ പ്രൗഡ്ഡിയോടെ വേരുറച്ചു വിലസുകയാണ്. സ്ത്രീയെ സ്വാധീനിക്കുന്ന ശക്തികള്‍ അവള്‍ ജനിക്കുന്നതിനു മുന്‍പ് രക്തത്തില്‍ വേരോടിത്തുടങ്ങുന്നു. അവ മുത്തച്‌ഛന്‍, അച്‌ഛന്‍, സഹോദരന്‍, കാമുകന്‍, ഭര്‍ത്താവ്‌, മകന്‍ എന്നീ പേരുകളില്‍ അവളെ വേട്ടയാടുന്നു.
ദന്തരോഗവുമായി ആശുപത്രിയില്‍ എത്തിയ അവള്‍ പുരുഷ ഡോക്ടറെ കാണുന്നു. തുണിക്കടയില്‍ സെയില്‍സ്‌മാനെ തിരയുന്നു, വക്കീലാഫീസില്‍ പുരുഷ വക്കീലും, പുരുഷബോസുമാരും, എന്തിനേറെ, ഒരു രഹസ്യം പങ്കുവെക്കണമെങ്കില്‍ കൂടി, ഹൃദയത്തോട്‌ ഏറ്റം ചേര്‍ന്നു നില്‍ക്കുന്ന ഒരു സ്ത്രീയെ തഴഞ്ഞു പുരുഷനെ തിരഞ്ഞെടുക്കുവാനുള്ള വ്യഗ്രത. അങ്ങനെ സര്‍വ്വത്ര പുരുഷമയമായിത്തീരുന്നു അവളുടെ ജീവിതം.
.

ഒരു അനുഭവം ഇവിടെ കുറിക്കുകയാണു.ആദ്യപ്രസവത്തിനു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്ത ദിവസം. കന്നിപ്രസവത്തിന്റെ സര്‍വ്വ ആകുലതകളുമായി അച്‌ഛന്‍,അമ്മ, ഭര്‍ത്താവ്‌ സഹോദരന്‍, എന്നിവരെല്ലാം റിസപ്ഷനില്‍ കാത്തുനില്‍ക്കുന്നു. ഒരു ദിനം നീണ്ട കഠിനനോവിനൊടുവില്‍ ലേബര്‍റൂമിലേക്ക്‌ കൊണ്ടുപോകുന്ന നേരമായി. അമ്മയോ, ഭര്‍ത്താവോ ആരെങ്കിലും ഒരാള്‍ ലേബര്‍ റൂമില്‍ നില്‍ക്കാനുള്ള അനുമതി ഹോസ്പിറ്റല്‍ അധികൃതര്‍ തരുന്നതിനും എത്രയോ മുന്‍പു തന്നെ കൂടെ നില്‍ക്കാനുള്ള അമ്മയുടെ തീരുമാനം വളരെ വൈകിയാണു ഞാനറിഞ്ഞത്‌

എന്നാല്‍ എനിക്കോ? ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല ഒരു തീരുമാനമെടുക്കാന്‍. ഭര്‍ത്താവിനെ മതിയെന്നുപറഞ്ഞ്‌, വലിയ വയറും താങ്ങി അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ച്‌ വീല്‍ചെയറില്‍ ലേബര്‍ റൂമിലേക്കു പോയി. പിന്നെയും മക്കള്‍ പിറന്നപ്പോള്‍ അദ്ദേഹം തന്നെ മതിയെന്നു പറഞ്ഞ്‌ കൂടെനിര്‍ത്തി.
.

പില്‍ക്കാലത്ത്‌ ഞാന്‍ ഉള്ളുപിടഞ്ഞ്‌ സങ്കടപ്പെട്ടിട്ടുണ്ട്‌. ഇരിക്കപ്പൊറുതിയില്ലാതെ, നെഞ്ചിലാളുന്ന തീയുമായി കണ്ണീരു മൂടിയ കണ്ണുകളുമായി പ്രാര്‍ത്ഥനാ മന്ത്രങ്ങളുരുവിട്ട് ലേബര്‍റൂമിനു പുറത്തുനിന്ന അമ്മയെ എത്രപെട്ടന്നാണു ഞാന്‍ നിരാകരിച്ചത്‌.


സത്യത്തില്‍ പുരുഷന്റെ ആശ്രിതയല്ലാതെ എന്താണു ഞാന്‍? എന്നാണു ഈ ആശ്രിതമനോഭാവത്തില്‍ നിന്ന് രക്ഷ നേടാന്‍ കഴിയുന്നത്‌? ഒരു ശരാശരി സ്ത്രീയില്‍ നിന്നു എത്രയോ താഴെയാണു ഞാന്‍. പടര്‍ന്നുകയറാന്‍ പാകത്തിനു വൃക്ഷങ്ങളുടെ ചുവട്ടില്‍ വീണു കിളിര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവള്‍. എന്നിലെ സ്ത്രീത്വം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഒരു നാളെയും കാത്തിരിക്കുന്നു ഞാന്‍.

ചാരപ്പിടയില്‍ നിന്നും അമ്മച്ചിക്കോഴിയിലേക്കുള്ള അകലത്തില്‍ സംഭവിക്കുന്നത്.




തൊരു ഭാവതിലാണു സ്ത്രീ ഏറ്റവും വിശ്വസ്തയായിരിക്കുന്നത്‌? സൗഹൃദത്തില്‍? പ്രണയത്തില്‍? ദാമ്പത്യത്തില്‍? പക്ഷേ ആരെയും സത്യസന്ധത ബോധിപ്പിക്കാനാവ ശ്യമില്ലാത്ത മാതൃത്വത്തോടു മാത്രമാണവള്‍ നൂറുശതമാനം കൂറുപുലര്‍ത്തുന്നത്‌. സ്ത്രീത്വം സഫലമാകുന്നത്‌ മാതൃത്വം ഹൃദയം ഏറ്റുവാങ്ങുമ്പോഴാണു. ഏറ്റവും മഹനീയമായതെന്തും വിറ്റുപെറുക്കിയും, പണയപ്പെടുത്തിയും, ദാസ്യത്തിന്റെ ഏതു ഹീനതയിലേക്കും ഇറങ്ങിപ്പോക്കു നടത്തിയും അവള്‍കുട്ടികളെ പോറ്റുന്നു.


63 വയസുള്ള ഭവാനിയമ്മയുടെ 2 വയസുകാരനായ മകന്‍ കണ്ണന്‍ മരിച്ചതു അല്‍പ്പം പഴയ വാര്‍ത്തയാണു. കണക്കറ്റ തിക്താനുഭവങ്ങളുടെ, ദൈന്യതയുടെ, ദുഖങ്ങളുടെ പരിഹാരമെന്നോണം, വൈദ്യശാസ്ത്രത്തെ കൂട്ടുപിടിച്ച്‌, വിധിയെ തോല്‍പ്പിച്ച്‌, സ്വന്തമാക്കിയ മകന്‍. പക്ഷേ, മഹാസങ്കടങ്ങളുടെ മുറിവുണക്കിയെത്തിയ കണ്ണനങ്ങു പോയി. പെട്ടന്നോര്‍മ്മ വന്നത്‌ വൈലോപ്പള്ളിയുടെ 'മാമ്പഴ'ത്തിലെ അമ്മയെ ആണു. മുറ്റത്തെ മാമ്പൂക്കള്‍ അടിച്ചുകൊഴിച്ചുകളയുന്ന മകനെ തല്ലിയ അമ്മ. ഒടുവില്‍ പൂക്കള്‍ കനിയായി, ആദ്യത്തെ മാമ്പഴം മുറ്റത്തു പതിക്കുമ്പോള്‍, ആര്‍ക്കുവേണ്ടി മാമ്പഴങ്ങള്‍ കായ്ക്കുന്നത്‌ അമ്മ കാത്തിരുന്നുവോ, അവനില്ലാതെപോയതോര്‍ത്ത്‌ ഉള്ളും കണ്ണും നിറച്ച്‌ വിതുമ്പിപ്പോയ അമ്മ.കഥകളിലും കവിതകളിലുമ്മല്ലാതെ, നിത്യ ജീവിതത്തിലും മക്കളെക്കുറിച്ചുള്ള വേവലാതിയില്‍ നിത്യവും ഉരുകുന്നവരാണു ഓരോ അമ്മമാരും.


എന്നും രാവിലെ മകന്റെ സ്കൂള്‍ബസ്സുംകാത്ത്‌ അവനോടൊപ്പം ബസ്സ്‌ സ്റ്റോപ്പില്‍ നിന്ന് സ്ഥിരമായി കണ്ടുകണ്ട്‌ നിറം മങ്ങിവരുന്ന കുറെ കാഴ്ചകളുണ്ട്‌. വിവിധതരക്കാരായ അമ്മമാര്‍. മുടിയൊന്നുകോതിയൊതുക്കുകപോലും ചെയ്യാതെ ഒരു കൈയ്യില്‍ നേഴ്സറിക്കാരിയെതൂക്കി ഒക്കത്ത്‌ ഇളയകുട്ടിയുമായി ഒരമ്മ. ഏതോ ഹോസ്പിറ്റല്‍ ജോലിക്കാരിയായ മറ്റൊരമ്മ.കയ്യിലും കഴുത്തിലുമായി മൂന്നുനാലു ബാഗുകളും തൂക്കി, നേഴ്സറിക്കാരനെ ബസ്സ്റ്റോപ്പില്‍ നിര്‍ത്തി, ബസ്സ്‌ വന്നാല്‍ കയറിപ്പോകണമെന്നു പറഞ്ഞ്‌, ചെറിയകുട്ടിയെ ബേബിസിറ്റിങ്ങ്‌-ല്‍ ഏല്‍പ്പിക്കാനുള്ള ധൃതിയോടെ എതിരെയുള്ള ബില്‍ഡിങ്ങി-ലേക്കോടുന്നു. പോയതിലേറെ വേഗതയില്‍ തിരികെവന്ന്, ബസ്സ്‌ വന്നുവോ,കുട്ടി കയറിയോ എന്നീ പലവക ഉല്‍കണ്‍ഠയോടെ ടാക്സികയറി ജോലിസ്ഥലത്തേക്കുപ്പോകുന്നു. ഇതൊക്കെക്കണ്ട്‌ പറഞ്ഞറിയിക്കാനാവാത്ത വ്യാകുലതയില്‍ എന്റെ ഉള്ളെരിയും. എന്താണിങ്ങനെ? എവിടെയാണിവരുടെ ഭര്‍ത്താക്കന്മാര്‍? കടലെടുത്തുകൊണ്ടുപോയിരിക്കുമോ? അല്ലെങ്കില്‍ രാത്രിജോലികഴിഞ്ഞു വന്നു ഉറക്കം തുടങ്ങിയിട്ടുണ്ടാവുമോ? അതോ തലേരാത്രിയില്‍ ഭൂമിയില്‍ എന്തുസംഭവിച്ചുവെന്നറിയാന്‍ ഇ-വിഷനിലെ സര്‍വ്വചാനലുകളും, പിന്നെ ദിനപത്രങ്ങളും അരിച്ചുപെറുക്കുന്നുണ്ടാവുമോ? അതുമല്ലെങ്കില്‍ കുളിച്ചിട്ടും കുളിച്ചിട്ടും മതിയാകാതെ പാട്ടും പാടി ഷവറിന്റെ കീഴില്‍ നില്‍ക്കുന്നുണ്ടാവുമോ? അമ്മമാര്‍ക്കുവേണ്ടി മാത്രം നീക്കിവെച്ചിരിക്കുന്ന ഇത്തരം പ്രാണസങ്കടങ്ങള്‍ സിനിമക്കും, സീരിയലുകള്‍ക്കും കഥകളെഴുതുന്നവരുടെ കണ്ണില്‍പ്പെടാത്തതെന്താണു?കങ്കാരുവിന്റെ മുഖഛായയുള്ള അമ്മമാര്‍. ഹൃദയത്തിന്റെ അറകളില്‍ കുട്ടികളെ താങ്ങി ദൂരങ്ങള്‍ താണ്ടുന്നവര്‍. വീടുകളില്‍ കുട്ടികളെ തനിയെയാക്കി ജോലിക്കുപോകേണ്ടിവരുന്ന അമ്മമാരോ? ഏതൊക്കെ ദൈവങ്ങളുടെ കൈയ്യിലാണു കുഞ്ഞുങ്ങളെ ഏല്‍പ്പിക്കേണ്ടത്‌? ആരെയൊക്കെയാണു വിശ്വസിക്കേണ്ടത്‌? പാറശാലയില്‍ 2 വയസുകാരിയെ അമ്മയുടെ മാറില്‍ നിന്നു പറിച്ചെടുത്തുകൊണ്ടുപോയി ഉപയോഗപ്പെടുത്തിക്കൊന്നിരിക്കുന്നു. ഇത്തരം extream pervert- കളുടെ ലോകത്ത്‌, ഏതു ദിക്കില്‍ നിന്ന്, ഏതു രൂപത്തിലാണു ആക്രമണത്തിന്റെ കുന്തമുനകള്‍ നീളുന്നത്‌? ആരൊക്കെ എവിവിടെയൊക്കെയാണു പതിയിരിക്കുന്നതു? വീട്ടുസാധനങ്ങളെത്തിക്കുന്ന ഗ്രോസറിക്കാരന്‍? പ്ലമ്പിംഗ്‌ പണിക്കു വരുന്നവന്‍? ബില്‍ഡിംഗ്‌ കാവല്‍ക്കാരന്‍, അടുത്ത ബന്ധുവെന്നുപറയുന്ന ആരെങ്കിലും? അപരിചിതനായ മറ്റാരെങ്കിലും? ലിഫ്റ്റില്‍ കുട്ടികള്‍ തനിയെപോകുമ്പോള്‍? മക്കളുടെ സുരക്ഷിതത്വം ഓരോ അമ്മമാരുടെയും വ്യാകുലതയാണു.


ഏറ്റവും അടുപ്പമുള്ള ഒരുസ്ത്രീ. ഒരു ദിവസം പെട്ടന്ന് എമെര്‍ജെന്‍സി ലീവിനു അപേക്ഷിക്കുന്നു. ഭര്‍ത്താവിനു ഓഫ്‌-ഷോര്‍-ലാണു ജോലി. 16-വയസായമകനും, ചെറിയൊരു മകളും അവരുടെ മാത്രം ചുമതലയിലാണു. പെട്ടന്നുള്ള അവധിയുടെ കാരണം പൊട്ടിത്തകര്‍ന്ന് വിശദീകരിച്ചതിങ്ങനെയാണു. മകന്റെ സ്കൂളിലേക്കുള്ള വഴിയില്‍ ചിലര്‍ നിന്ന് കുട്ടിയെ കൂടെ ചെല്ലാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് അവന്‍ പറയുന്നു. അപകടം തിരിച്ചറിഞ്ഞ അമ്മ സ്കൂള്‍അധികൃതരെ വിവരംധരിപ്പിച്ച്‌ അവര്‍ തന്നെ മകനെ സ്കൂളിലേക്കും തിരികെയും ആക്കി പ്രശ്നം പരിഹരിച്ചു.

പണ്ടു അമ്മ വീട്ടില്‍ നാലഞ്ച്‌ കോഴികളെ വളര്‍ത്തിയിരുന്നു.ഞങ്ങള്‍ 'ചാരപ്പിട'യെന്നു വിളിച്ചിരുന്നവള്‍ ഒഴികെ, ബാക്കിയെല്ലാം അതിസമര്‍ത്ഥകളായിരുന്നു. മുട്ടയിടാനൊഴികെ എവിടെയും അടങ്ങിയിരിക്കാന്‍ കൂട്ടാക്കാത്തവ. എന്നാല്‍ ചാരപ്പിട മാത്രം മറ്റുള്ളവക്കൊരപവാദം പോലെ മുട്ടിയുരുമ്മി നടക്കും, തൊടാന്‍ പാകത്തിനു നിന്നുതരും. കയ്യില്‍ നിന്നു അരി കൊത്തിത്തിന്ന് സ്നേഹം പ്രകടിപ്പിക്കും. ഒരുദിവസം അമ്മ അവളെ അടയിരുത്താന്‍ തീരുമാനിച്ചു. പൊരുന്നയിരിക്കാന്‍ തുടങ്ങിയതു മുതലവളുടെ ഭാവം മാറി. അവളും മുട്ടകളുമായി കഴിയുന്ന ലോകത്തേക്ക്‌ ആരും വരുന്നതു പോയിട്ട്‌ നോക്കുന്നവരെപ്പോലും വിരോധികളയവള്‍ കണ്ടു. ഉറങ്ങുന്നത്‌ പോലും കണ്ണുകള്‍ പാതി തുറന്ന്. താമസിയാതെ അവളുടെ പേരുപോലും മാറിപോയി. 'അമ്മച്ചിക്കോഴി' എന്നു പരിഹാസത്തോടെ, അമര്‍ഷത്തോടെ ഞങ്ങള്‍ വിളിച്ചുപോന്നു. മാതൃത്വത്തിന്റെ കാര്യത്തില്‍ പ്രകൃതി എത്ര ബുദ്ധിപൂര്‍വ്വമാണു കരുക്കള്‍ നീക്കുന്നതെന്നു, കാലങ്ങള്‍ കഴിഞ്ഞ്‌ എനിക്കു മക്കള്‍ ജനിച്ചശേഷമാണു മനസിലായത്‌.

സൂര്യനിലേക്കും കടലിലേക്കും നീന്തി മരിക്കാനാശിച്ച, വിഷാദപര്‍വ്വങ്ങളുടെ ഉത്തുംഗതയില്‍ നിന്നും ഹെപ്സ്റ്റന്‍ സ്റ്റാളിലെ സെമിത്തേരിയുടെ അത്യന്ത സമാധാനത്തില്‍ വെള്ളപ്പൂക്കള്‍ ചൂടിയുറങ്ങുന്ന അമേരിക്കയുടെ സ്വന്തം കവയത്രി സില്‍വിയ പ്ലാത്ത്‌. ഉറങ്ങിക്കിടക്കുന്ന കുട്ടികള്‍ക്കായുള്ള പ്രഭാതഭക്ഷണം അവസാനമായൊരുക്കി, അവരുറങ്ങിയിരുന്ന കിടപ്പുമുറിയിലെത്തിച്ച്‌, പുറത്തുനിന്നു വാതില്‍ബന്ധിച്ച്‌, വാതില്‍പഴുതുകളിലും, ജനാലവിടവുകളിലും തുണികള്‍ തിരുകി, പിന്നീട്‌ അടുക്കളയില്‍കയറി, പാചകവാതകം തുറന്നുവിട്ട്‌ ഓവനിലേക്കു മുഖംകയറ്റിവെച്ച്‌, മഹാനിദ്രയുടെതണുപ്പിലേക്കു നടന്നുപോകുമ്പോഴും പേറ്റുനോവിന്റെ സത്യസന്ധതയില്‍ ഉരുയൊലിച്ചു സില്‍വിയ.


ഭൂമിയില്‍ ഏതു കോടതി ശിക്ഷിക്കുന്ന കുറ്റവാളികളെയും അമ്മയെന്ന കോടതി മാപ്പുസാക്ഷിയാക്കും. കൊലപാതക കുറ്റത്തില്‍ പ്രതിയായ ഒരു ചെറുപ്പക്കാരന്‍, മറ്റൊരുത്തനെ കുത്തിമലര്‍ത്തിയതായാണു കേസ്‌. കോടതി ജീവപര്യന്തം ശിക്ഷയും വിധിച്ചു. പ്രതിയുടെ അമ്മയോട്‌ പരിചയക്കാരന്‍ വിശദാംശങ്ങള്‍ ആരാഞ്ഞതിനു മറുപടിയായി ഒരുനിലവിളിയോടെ പ്രതിമാതാവ്‌ പ്രതികരിച്ചതിങ്ങനെയാണു. 'എന്റെ മകന്‍ നിരപരാധിയാണു. മരിച്ചുപോയവന്‍ എന്റെ മകന്‍ നിവര്‍ത്തിപിടിച്ചുനിന്ന കത്തിമുനയിലേക്കു ചാടിയതാണു. അതും ഒന്നല്ല. ഏഴു പ്രാവശ്യം.


നാട്ടിലുള്ള അമ്മ ഗള്‍ഫിലുള്ള മകന്റെ അടുത്തേക്കു വരുന്നവരുടെ കയ്യില്‍, മകന്റെ രുചിയറിഞ്ഞ്‌, ഉള്ളറിഞ്ഞ്‌ വാഴയിലയില്‍ ഒരു പൊതിച്ചോറു കൊടുത്തു വിടുന്നതെന്തിനാണു? ഇഷ്ടഭക്ഷണം വെച്ചുവിളമ്പാന്‍ ഭാര്യ ഇല്ലാഞ്ഞില്ലാണോ? പിസ്സയും കെന്റക്കിയും, നാലുകെട്ടുകളും തലങ്ങും വിലങ്ങും കിടക്കുന്ന ഈ നാട്ടില്‍ കിട്ടത്തതായെന്തുണ്ട്‌? എന്നാല്‍ ഒരുതുണ്ട്‌ വാഴയിലയില്‍ സ്വന്തം ഹൃദയം തന്നെയല്ലേ അമ്മ ഓരോ തവണയും തിരുകിവെക്കുന്നത്‌?

അമ്മക്ക് മക്കളോടുള്ള സ്നേഹം പോലെ തിരിച്ചുണ്ടായാല്‍, പുഴ തിരികെ മേലേക്ക് ഒഴുകുമെന്ന് പഴമക്കാറ് പറഞ്ഞു കേട്ടിട്ടുണ്ട്.

രണ്ടിരട്ടക്കട്ടിലുകള്‍ ചേര്‍ത്തിട്ട്‌, ഇടവും, വലവും നെഞ്ചിലുമായി കുട്ടികള്‍ പറ്റിപ്പിടിച്ചുകിടന്നുറങ്ങുന്ന എന്റെ രാത്രികള്‍. ഒരുറക്കം ഞെട്ടി കണ്ണുതുറക്കുമ്പോള്‍ ഒരാളുടെ തല നെഞ്ചിലും, മറ്റൊരാള്‍ വയറിന്മേലും, വേറൊരാള്‍ കാല്‍ക്കലുമായി ശ്വാസം മുട്ടിക്കുമ്പോള്‍, രാത്രിയുടെ പേരറിയാത്ത യാമത്തില്‍, ബാല്‍ക്കണിയുടെ ഗ്ലാസ്സുമുറിച്ചുകയറിവരുന്ന മങ്ങിയ വെളിച്ചത്തില്‍ കാണുന്ന, എല്ലാം മറന്നുറങ്ങുന്ന എന്റെ മക്കളുടെ കുഞ്ഞുമുഖങ്ങള്‍ മാതൃത്വത്തിന്റെ ഏതു ദിശയിലേക്കാണു എന്നെ കൂട്ടിക്കൊണ്ടുപോകുന്നത്‌? അപ്പോള്‍ രണ്ടു ചിറകുകളില്‍ മൂന്നുകുഞ്ഞുങ്ങളുമായി ഭാവികാലത്തിലേക്കു കുതിക്കുന്ന കഴുകന്‍ ശക്തിയാര്‍ജ്ജിച്ച എന്റെ പ്രതിരൂപം ഞാന്‍ കാണും. കുറെവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പെണ്മക്കള്‍ ഭര്‍തൃമതികളായിതീരും. മകന്‍ ജോലിസംബന്ധമായി ദൂരെയെവിടെയെങ്കിലും പോയെക്കാം. അപ്പോള്‍ ഈ ഇരട്ടക്കട്ടിലുകളില്‍ ഞാന്‍ ദൂരെയുള്ള മക്കളുടെ ഓര്‍മ്മകളെ നെഞ്ചിലും വയറ്റിലുമേറ്റി, അറ്റമില്ലാത്ത വേവലാതിയുമായി, അവസാനിക്കാത്ത വാല്‍സല്യവുമായി, ഉറക്കമില്ലാത്ത രാത്രികളുമായി സമയചക്രമുരുട്ടും. അപ്പോള്‍ അവരുടെ കുട്ടികള്‍ അവരുടെ മാറിലും, കാല്‍ക്കലുമായി നല്ല ഉറക്കത്തിലായിരിക്കും.

15 വര്‍ഷങ്ങള്‍ക്കിടെ ഒരു ദിവസം,



വെളുപ്പിനു ഉണരണം. 6.45-നു പെണ്മക്കള്‍ക്കുള്ള സ്കൂള്‍ബസ്സെത്തും. 8.45-നു പോകേണ്ട മകനെ തയ്യാറാക്കി നിര്‍ത്തണം. അദ്ദേഹത്തിനും എനിക്കും 8 മണിക്കു ഓഫീസുകളില്‍ എത്തിപ്പെടണം.


ജോലിസ്ഥലത്തു വന്നുകഴിഞ്ഞാലും മകനെ വിളിച്ചോര്‍മ്മിപ്പിക്കണം ' ഇറങ്ങാറായി, പാലുകുടിക്കണേ, ടിഫിന്‍ ബോക്സ്‌ വെക്കണേ, സ്വിച്ചുകള്‍ എല്ലാം ഓഫ്‌ ആണോന്നു നോക്കണേ. കതകു പൂട്ടാന്‍ മറക്കല്ലേ (ദിവസവും ഇതെല്ലാം സ്ഥിരമായി കേട്ടു കേട്ട്‌ അവനു ഭ്രാന്തായിത്തുടങ്ങിയിട്ടുണ്ടു.)


കിതച്ചു തളര്‍ന്നു നില്‍ക്കുന്ന തീവണ്ടിയെപ്പ്പ്പോലെ ഓഫീസുകസേരയിലേക്കു വീഴുമ്പോള്‍ ഒരു തിരയടങ്ങുകയാണു. അങ്ങനെയൊരു നേരത്താണു അദ്ദേഹത്തിന്റെ ഫോണ്‍ വരുന്നത്‌. ഒച്ച താഴ്ത്തി ഏറ്റവും ഉദ്വേഗഭരിതമായി ചോദിക്കുന്നു 'നീ അവളുടെ മേശവലിപ്പുകള്‍ പരിശോധിക്കാറുണ്ടോ? ഒരു ബുക്കില്‍ നിറയെ ഏതോ ചെക്കന്റെ ഫോട്ടോകളാണു". മുഖവുരുവില്ലാതെ കുറെ വാക്കുകള്‍ പറഞ്ഞ്‌ അദ്ദേഹം ഫോണ്‍ ആഞ്ഞുവെച്ചു.


നെഞ്ചിനുള്ളില്‍ എന്തൊക്കെയോ പൊട്ടിച്ചിതറി.


15 വയസായ മകള്‍, അവളുടെ മേശവലിപ്പ്‌, ചെക്കന്റെ ഫോട്ട്ടോകള്‍. എന്തൊക്കെയാണു ഞാന്‍ കേട്ടത്‌? കാത്ത് കാത്തിരുന്ന്, പ്രാര്‍ത്ഥിച്ചു കൊതിച്ചുണ്ടായ എന്റെ മകള്‍. ഒന്‍പതാം മാസത്തിലെ സ്കാനിംഗിലാണു അവളെ ആദ്യം കാണുന്നത്‌. കൂനിക്കുത്തി എനിക്കിവിടെ സുഖമാണു എന്ന മട്ടിലെ കിടപ്പ്‌. എന്നിട്ട്‌ അമ്മയുടെ ജന്മനക്ഷത്രത്തില്‍ തന്നെ വന്നു വീണവള്‍. അവള്‍ വന്നുപിറന്ന ദിനത്തിന്റെ പരമാനന്ദത്തെ പറ്റി എങ്ങനെപറയും? അതു വര്‍ണ്ണനാധീതമാണു. ആ രാത്രി മുഴുവന്‍ കരഞ്ഞു, സന്തോഷം കൊണ്ട്‌. ദൈവത്തോടുള്ള നന്ദികൊണ്ട്‌ മനസു പിടഞ്ഞു. ഈ സ്നേഹമെല്ലാം എവിടെ കുഴിച്ചിട്ടിരുന്നുവെന്ന് ഞാന്‍ എന്നെത്തന്നെ നോക്കി അത്ഭുതപ്പെട്ടു. ഓരോ ദിവസങ്ങള്‍, ഓരോ പിറന്നാളുകള്‍. അവള്‍ക്കു താഴെ രണ്ടുപേര്‍ വന്നു ചേര്‍ന്നിട്ടും, കടിഞ്ഞൂല്‍ക്കനിയെന്ന മുന്‍ഗണന ആദ്യമായി അമ്മേ-യെന്നു വിളിച്ചവള്‍ക്കായിരുന്നു. വളര്‍ന്നുവരുന്നതനുസരിച്ച്‌, പ്രായത്തിനു പാകമാകുന്ന രീതിയില്‍ ഉപദേശങ്ങള്‍ കൊടുത്തിട്ടുണ്ട്‌. കുടുംബത്തില്‍ അമ്മ കഴിഞ്ഞാലുള്ള സ്ഥാനമാനങ്ങള്‍ അവള്‍ക്കാണന്ന ബഹുമതിയും, ഉത്തരവാദിത്വങ്ങളും നല്‍കിയിട്ടുണ്ട്‌. എന്തു തെറ്റു ചെയ്താലും നുണ പറയരുതെന്ന് ചെറുതിലേ ശീലിപ്പിച്ചിട്ടുണ്ട്‌. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാലും ഓടിവന്ന് നെഞ്ചിലേക്കു വീണു കള്ളച്ചിരി ചിരിച്ചും, കുമ്പസാരക്കൂട്ടിലെന്നപോലെ കരഞ്ഞും, ഇത്തിരിപ്പോന്ന അന്യായങ്ങളെപറ്റി പരിതപിക്കാറുണ്ട്‌.


വളന്നുവരുന്നതനുസരിച്ചു കിട്ടുന്ന സ്വാതന്ത്ര്യമൊന്നും പോര എന്നപരാതി നിരന്തരമുണ്ട്‌. കിടക്കയുടെ ചുറ്റും ചുവരുകളില്‍ " I rock, 'break the rules' , "dont judge me, if you dont know me" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയിട്ട്‌ നയം വ്യക്തമാക്കുന്നുണ്ട്‌. വീട്ടില്‍ ഇടക്കിടെ പുതിയ ഭരണപരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്ന അഛനെ ഹിറ്റ്‌ലര്‍ എന്നു രഹസ്യമായി വിളിച്ചു പരിഹസിക്കാറുണ്ട്‌.




സ്കൂള്‍നിയമങ്ങളിലും‍ ലവലേശം തൃപ്തയല്ല. നിയമങ്ങള്‍ക്കെതിരെ എപ്പോഴും മുഖം ചുവപ്പിക്കുന്നു. ക്ലാസില്‍ നേരെ ചൊവ്വെ പഠിപ്പിക്കാതെ ട്യൂഷനിലേക്ക്‌ കുട്ടികളെ വലിച്ചിഴക്കുന്നുവെന്ന ടീച്ചര്‍മാരുടെ അത്യാഗ്രത്തിനെതിരെ പ്രതിഷേധമുണ്ട്‌. മിക്സഡ്‌ ക്ലാസുകള്‍ അല്ലെങ്കിലും പ്രാക്റ്റികലിക്കല്‍-നു അവരുടെ ബ്ലോക്കിലെത്തുന്ന ചെക്കന്മാരെ ജനാല വിടവിലൂടെ നോക്കിക്കാണാറുണ്ടന്ന രഹസ്യം പറഞ്ഞു. ടീച്ചര്‍ പറയുന്ന വിഡ്ഡിത്തമാശകള്‍ക്കു മുന്നില്‍ വരാത്ത ചിരി ചിരിച്ച്‌ കവിളുകള്‍ വേദനിക്കുന്നുവെന്നും, ചിരിച്ചില്ലേല്‍ മാര്‍ക്ക്‌ വെട്ടിക്കുറച്ചാലോയെന്നും, ആശങ്കപ്പെട്ടു. 8-ാ‍ം നിലയുടെ ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ താഴെനില്‍ക്കുന്ന ചെക്കന്മാരെകാണാന്‍പാകത്തിനു കണ്ണടയുടെപവ്വര്‍ കൂട്ടേണ്ടിവരുമെന്ന് അല്‍പ്പം കാര്യമായിത്തന്നെ പറഞ്ഞു.


പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ പറ്റി തിരക്കിയറിഞ്ഞിട്ടുണ്ട്‌. ഹൃദയത്തിനു നാലു അറകളുണ്ടെന്നും, നാലുപേരെ വരെ ഒരുമിച്ചു താമസിപ്പിക്കാമെന്നും, പ്രേമിക്കുന്നതൊന്നും ഇപ്പോഴത്തെ ട്രെന്‍ഡ്‌ അല്ല അമ്മേ എന്നും, പരസ്പരവിരുദ്ധമായിപ്പറഞ്ഞ്‌ എന്നെ അന്ധാളിപ്പിച്ചു. ഓഫീസിലേക്കു വിളിച്ച്‌ എനിക്കു ബോറടിക്കുന്നു നമ്മുക്കു സംസാരിക്കാം അമ്മേ എന്നു അവളും, മതി പഠിച്ചത്‌, നമ്മുക്കു പരദൂഷണം പറയാമെന്നു ഞാനും പരസ്പ്പരം ശല്യപ്പെടുത്താറുണ്ടു.(ആ ശല്യം സുഖകരമായ ഒരേര്‍പ്പാടാണു). ഒഴിവുവേളകളില്‍ ഒന്നുചുറ്റാന്‍ പോവാം എന്നതിനു പകരം 'നമ്മുക്കു വായിനോക്കാന്‍ പോകാമമ്മേയെന്നു' വളരെ സത്യസന്ധമായി ആവശ്യപ്പെടാറുണ്ട്‌.


അമ്മയുടെ പഴഞ്ചന്‍ സ്റ്റെയിലുകള്‍ക്കെതിരെ പ്രതികരിച്ച്‌ അപ്‌-ഡേറ്റ്‌ ചെയ്യിക്കാന്‍ പാഴ്ശ്രമം നടത്തി തോറ്റുപോയിട്ടുണ്ട്‌. പേരെന്റ്‌-ടീച്ചര്‍ മീറ്റിങ്ങുകള്‍ക്കെത്തുമ്പോള്‍ സ്കൂളിന്റെ തൂണുകളും, തുരുമ്പുകളും കാണിച്ചു അമ്മയുടെ കൈപിടിച്ചു ഓടിനടക്കുന്നവളാണു. ബ്രേക്‌ക്‍ഫസ്റ്റ്‌ കഴിക്കുന്നതിവിടെ, ലെഷര്‍ ടൈമിലിരിക്കുന്നതിവിടെ, വിരോധമുള്ള ചെക്കന്മാരുടെ ഇരട്ടപ്പേരുകള്‍ എഴുതിയിടുന്ന തൂണുകളിത്‌, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍. റിസല്‍റ്റ്‌ വാങ്ങാനുള്ള പരിഭ്രാന്തിക്കിടയിലും, ദൂരെ നിന്നൊരു ചെക്കനെ ചൂണ്ടി ' ഇത്ര സുന്ദരനായൊരുത്തന്‍ എന്റെ സ്കൂളിലുണ്ടായിരുന്നതു ഇത്രനാളും ഞാനെങ്ങനെ അറിയാതെപോയമ്മേ എന്നു ഏറ്റം നിഷ്കളങ്കമായിപറഞ്ഞ്‌ അന്തം വിട്ടുപോയവള്‍. മല്‍സരങ്ങളില്‍ പങ്കെടുത്ത്‌ സമ്മാനങ്ങള്‍ വാരിക്കൂട്ടി അമ്മയെ പരമാവധി സന്തോഷിപ്പിക്കുന്നവള്‍. ടീച്ചര്‍മ്മാരുടെ വാല്‍സല്യ ശിഷ്യ. ഒരു മിടുക്കിക്കുട്ടിയല്ലന്ന് ആരെക്കൊണ്ടും പറയിച്ചിട്ടില്ല. സ്കൂളില്‍ മറ്റ്‌ കുട്ടികളോട്‌ ചില ഗുണ്ടായിസങ്ങള്‍ നടത്തുന്നുവെന്ന് അവളുടെ അനിയത്തി വീട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌.എന്തൊക്കെപ്പറഞ്ഞാലും പ്രവൃത്തികളിലെ സുതാര്യത കൊണ്ടെന്റെ മനംകവരുന്നവള്‍.


ഏതായാലും അവള്‍ അമ്മയെപ്പോലെയല്ല. ആരുടെ മുഖത്തുനോക്കിയും കാര്യം പറയാന്‍ സാമര്‍ത്ഥ്യമുണ്ട്‌. വാക്കുകള്‍ക്കും നോട്ടങ്ങള്‍ക്കും മൂര്‍ച്ചയുണ്ട്‌. കാപട്യങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്‌. എന്നിരുന്നാലും, എത്ര വിശ്വാസമുണ്ടായിരുന്നിട്ടും, അതിലേറെ വാല്‍സല്യമുണ്ടായിട്ടും അമ്മക്കണ്ണുകള്‍ എന്ന റഡാര്‍ അവളെ ചുറ്റിക്കറങ്ങുന്നത്‌ ഒരു ശീലമാക്കിയിരുന്നു. കാരണം പരമമായ സ്ത്രീഭാവം മാതൃത്വം തന്നെയാണു.


15 വര്‍ഷങ്ങള്‍.


15 വര്‍ഷങ്ങളിലെ എന്റെ സ്വകാര്യമായ അഹങ്കാരത്തിന്റെ മേലേക്കാണു വാള്‍ വീണത്‌. മക്കളുടെ ഹൃദയം അമ്മമാരുടെ കയ്യിലാണെന്ന പൊങ്ങച്ചബലൂണ്‍ ആണു പൊട്ടിപ്പോയത്‌. 15 വയസുള്ള മകള്‍ക്കൊരു പ്രേമലേഖനം കിട്ടിയാലോ, പാഠപുസ്തകത്തില്‍ നിന്ന് ചെക്കന്റെ ഫോട്ടോ കിട്ടിയാലോ ഞെട്ടിത്തെറിച്ച്‌ ബോധം കെട്ടുപോകേണ്ട കാര്യമില്ല. സംഭവിക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങളാണു. പക്ഷെ എന്റെ മകള്‍; 15 വര്‍ഷങ്ങളിലെവിടെയെങ്കിലും വെച്ചു ഞങ്ങള്‍ തമ്മിലകന്നുവോ? എന്തുകൊണ്ടാണു ഞാനിതൊന്നുമറിയാതെ പോയത്‌? ആരെങ്കിലുമായവള്‍ തല്ലുകൂടിയാല്‍, സ്കൂളില്‍ വെച്ചെങ്ങാന്‍ കരഞ്ഞാല്‍, ഉള്ളിലൊരു കരടു വീണാല്‍ മുഖത്തുനിന്നു വായിച്ചെടുക്കാം. അവളുടെ ഹൃദയമറിയാന്‍ മേശവലിപ്പുകളും, പുസ്തങ്ങളും പരിശോധിക്കേണ്ടിവരുന്ന ഒരു അമ്മയിലേക്ക്‌ ഞാന്‍ തരംതാഴേണ്ടിയിരുന്നുവോ?


എന്തോരു ആത്മനിന്ദ. പരിചയ വലയത്തിലുള്ള ചെക്കന്മാരുടെയെല്ലാം മുഖങ്ങള്‍ മനസില്‍ തെളിഞ്ഞുവന്നു. അക്കൂട്ടത്തില്‍ ആരാണു? ആരാണത്‌? ഉച്ചക്കെ ബ്രേക്കില്‍ വീട്ടില്‍ എത്തി, മകള്‍ എത്തിയിട്ടില്ല. അദ്ദേഹം പിടിച്ചെടുത്ത നോട്ടുബുക്ക്‌ നിവര്‍ത്തിപ്പിടിച്ച്‌ ഒട്ടിച്ചു വെച്ചിരുന്ന നിരവധി ഫോട്ടോകളിലേക്ക്‌ ചൂണ്ടി പഴയ നാട്ടുരാജാക്കന്മാരെ അനുസ്മരിപ്പിക്കുന്ന ക്രൂരമായ മുഖഭാവത്തോടെ ചോദിച്ചു


'ആരാണിവന്‍?' പിന്നെയും പിന്നെയും എല്ലാ ഫോട്ടോകളും ഞാന്‍ മാറിമാറി നോക്കി. എല്ലാം ഒരുത്തന്റെ തന്നെ. എനിക്കു പെട്ടന്നു ഭ്രാന്തു വന്നു. ഭര്‍ത്താവല്ലാതെ വേറാരെങ്കിലുമായിരുന്നു ആ സ്ഥാനത്തെങ്കില്‍ എന്തെങ്കിലും ചെയ്തു പോയേനെ. കാരണം, ആ ഫോട്ടോ അവളുടെ പ്രിയപ്പെട്ട ഹിന്ദി സിനിമാ നടന്‍ ജോണ്‍ ഏബ്രഹാമിന്റെയായിരുന്നു.



നസീറിന്റെയും വിനോദ്‌ ഖന്നയുടെയും കാലത്തു കഴിയുന്ന അദ്ദേഹത്തോടു ഞാന്‍ ക്ഷമിക്കുന്നു. ശ്വാസം നിലച്ചു ജീവിച്ച ആ നാലഞ്ചു മണിക്കൂറുകളെയും ഞാന്‍ മറക്കുന്നു.

സദാചാര ഭ്രംശത്തിന്റെ ബാക്കിപത്രങ്ങള്‍.






തൊക്കെ അനിശ്ചിതത്വതിലേക്കാണു സ്ത്രീജന്മങ്ങള്‍ എടുത്തെറിയപ്പെടേണ്ടി വരുന്നത്‌? നടപ്പാതകളെന്നു വൃഥാ ആഹ്ലാദിച്ച്‌ എല്ലാം മറന്ന് നടന്നുപോകുന്ന വഴികളില്‍, കഴുത്തോളം മുക്കിക്കളയുന്ന ചതുപ്പുനിലങ്ങളുടെ വ്യാളീമുഖങ്ങള്‍ അവളെ കാത്തിരിക്കുന്ന ദുര്‍വിധി അവളറിയാതിരിക്കുന്ന നിസഹായവസ്ഥ. പുരുഷനു അവളെ എന്തും ചെയ്യാം. ഒരു ജീവിത സഖിയെ ആവശ്യമെന്നു തോന്നുമ്പോള്‍ ഒരുവളെ വരിച്ച്‌ സ്വന്തമാക്കുകയും മതിയെന്നു വരുമ്പോള്‍ തലയില്‍ വീണ കരിയില തട്ടിക്കളയുന്ന ലാഘവത്തോടെ യാതൊരു കുറ്റബോധവുമില്ലാതെ കുടഞ്ഞുകളയുകയുമാവാം.


വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, വീടിനോട്‌ ചേര്‍ന്ന് മുത്തഛന്റെ സ്വന്തമായുള്ള കുറെ കടകള്‍ പലവിധമായ വ്യപാരങ്ങള്‍ക്കായി വാടകക്കു കൊടുത്തിരുന്നു. കടനിരകളുടെ ഒടുവിലായുള്ളതില്‍ ഒരുകൂട്ടര്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഈ കൂട്ടര്‍ക്ക്‌ രണ്ടു മുറികളും, അടുക്കളയും, കിണറും, പിറകില്‍ മുറ്റവുമായി അത്യാവശ്യം സൗകര്യങ്ങളും കൊടുത്തിരുന്നു. ഞങ്ങളുടെ വീടിന്റെ പിറകിലെ മുറ്റം കഴിഞ്ഞുള്ള തൊടി അവരുടെ മുറ്റവുമായി ചേര്‍ന്നു കിടന്നു. അഛനും അമ്മയും എട്ടു മക്കളും അടങ്ങുന്ന കുടുംബം.


ഒരു മകന്‍ ജോലി സംബന്ധമായി ദൂരെ എവിടെയോ ആണു. രണ്ട്‌ പെണ്‍മക്കള്‍ വിവാഹിതരായി പോയിരുന്നു. ബാക്കിയുള്ള അഞ്ചുകുട്ടികളും, മാതാപിതാക്കളും ആ കുടുസുമുറികളില്‍ ജീവിതം കരുപിടിപ്പിക്കുകയാണു. 20, 18, 16, 10, 6 ഏതാണ്ടീ ക്രമത്തിലായിരുന്നു കുട്ടികളുടെ പ്രായം. തീയും പുകയും ഒടുങ്ങാത്ത കറുത്തമുറികളില്‍ ആ കുട്ടികള്‍ അരിയാട്ടുകയും, പലഹാരങ്ങള്‍ ഉണ്ടാക്കുകയും, കൂടെ പഠിക്കുകയും ചെയ്തിരുന്നു. മനം മടുപ്പിക്കുന്ന കരിനിറഞ്ഞ അന്തരീക്ഷത്തിലും പെണ്‍കുട്ടികളുടെ സൗന്ദര്യം അടിക്കടി ജ്വലിച്ചുവന്നു. അതിസുന്ദരികളായിരുന്നവര്‍. ആദ്യനാളുകളില്‍ ദൂരെ നിന്നു ചിരിക്കുവാന്‍ മാത്രം അമ്മ എനിക്കു അനുവാദം തന്നിരുന്നുള്ളു.


എന്നാല്‍ ക്രമേണ ഞാന്‍ അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഇളയകുട്ടികളുമായി "സാറ്റ്‌"കളി പതിവാക്കുകയും ചെയ്തു. അവരുടെ അഛന്റെ പേരു ഭാനു എന്നായിരുന്നതിനാല്‍, ഞാന്‍ അയാളെ ഭാനുവഛന്‍ എന്ന് സംബോധന ചെയ്തു. അവരുടെ അമ്മ അധികമാരോടും സംസാരിക്കാറില്ല. കാര്യമായ പണികളും ചെയ്തിരുന്നില്ല. ഏതോ അഗാധമായ ദുഖത്തില്‍ ചിന്താകുലയായതുപോലെ എപ്പോഴും കാണപ്പെട്ടു.


കുറെനാള്‍ കഴിഞ്ഞപ്പോള്‍ കുട്ടികളുടെ പട്ടാളക്കാരനായ ചിറ്റപ്പന്‍ അവിടെയെത്തി.വളരെ വിചിത്രമായ കാര്യങ്ങളാണു പിന്നീടവിടെ നടന്നതു. ചിറ്റപ്പനും ആ അമ്മയും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ നടക്കുന്നു. കുളിമുറി എന്നുപറയാവുന്ന ഒന്നില്‍(കുളിക്കുന്നയാളിന്റെ തോള്‍ മുതല്‍ മുകളിലേക്കുള്ള ഭാഗം വെളിവാകുമായിരുന്നു) ചിറ്റപ്പന്‍ ഇവര്‍ക്കു വെള്ളം കോരികൊടുക്കുകയും, പുറം തേച്ചുകൊടുക്കുകയും ചെയ്യുന്നതു കണ്ടു എന്റെ അമ്മയും ഞങ്ങളുടെ അടുക്കളപണിക്കാരിയും കുശുകുശുപ്പുകള്‍ ഉയര്‍ത്തി. ചില ദിവസങ്ങള്‍ക്കുശേഷം ചിറ്റപ്പന്‍ മടങ്ങിപ്പോവുകയും ചെയ്തു.


പിന്നീടെന്നോ ആ സ്ത്രീ എന്റെ അമ്മയോടു മനസു തുറന്നതോടെയാണു രഹസ്യങ്ങളുടെ ചുരുളഴിയുന്നത്‌. ഭാനുവഛന്‍ ഇവരെ വിവാഹം ചെയ്തു ആറുകുട്ടികളുണ്ടായിക്കഴിഞ്ഞൊരുനാള്‍, ഈ കുടുംബത്തെ അനാഥമാക്കി എങ്ങോട്ടോ പോയിക്കളഞ്ഞു. കര്‍മ്മദോഷങ്ങളുടെ പരമ്പര താണ്ഡവമാടിയ ഒരുവേള ചിറ്റപ്പന്‍ സ്വന്തം ജീവിതം തന്നെ ജ്യേഷ്ഠകുടുംബത്തിനു തീറെഴുതികൊടുക്കുകയും ജ്യേഷ്ഠത്തിയമ്മയെ ഭാര്യയാക്കുകയും ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ജനിക്കുകയും ചെയ്തു. കാലങ്ങള്‍ക്കുശേഷമൊരു ത്രിസന്ധ്യയില്‍ ഭാനുവഛന്‍ തിരികെ വരികയും, അയാളെയും തിരസ്കരിക്കനാകാതെ സ്വീകരിക്കുകയും, പിന്നീടു അവര്‍ രണ്ടുപേര്‍ക്കും ഭാര്യയായി തീരുകയും ചെയ്തു.


ഈ സ്ത്രീയെ ഭാനുവഛന്‍ വിവാഹം ചെയ്ത കാലത്ത്‌ ചിറ്റപ്പന്‍ ട്രൗസറിട്ടു സ്കൂളില്‍ പോയിരുന്ന വെറുമൊരു ചെക്കനായിരുന്നുവെന്നും വാല്‍കഷണമായി അവര്‍കൂട്ടിച്ചേര്‍ത്തു. കഥ തീര്‍ത്തു തികഞ്ഞ നിസംഗതയോടെ, നീണ്ടൊരു നിശ്വാസത്തോടെ


അവര്‍ പോയി കഴിഞ്ഞു രണ്ടു ദിവസത്തേക്ക്‌ എന്റെ അമ്മ എന്തിനാണു നനഞ്ഞ കണ്ണുകളുമായി നിശബ്ദയായി നടന്നതു? എന്നെ സംബന്ധിച്ചടത്തോളം ഒരു സിനിമകഥയുടെ ഉദ്വേഗജനകമായ ക്ലൈമാക്സ്‌ കേട്ടുകഴിഞ്ഞതുപോലെയായിരുന്നു. ഗൗരവമുള്‍ക്കൊള്ളനെനിക്കു കഴിഞ്ഞില്ല. ഞാനന്നു വെറും ബാലികയാണു.


എന്നാല്‍ ചില നാളായി എന്റെ ഏകാന്ത വേളകളില്‍ ഈ സ്ത്രീയെക്കുറിച്ചുള്ള ഓര്‍മ്മ വല്ലാതെ അലട്ടുന്നു. എന്തിനാണു എന്റെ സ്വസ്ഥത അവരിങ്ങനെ സശിപ്പിക്കുന്നതു? ദാമ്പത്യത്തിന്റെ ക്ഷണികതയെക്കുറിച്ചു നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്‌? ഞാനിപ്പോള്‍ ഭാര്യയായതുകൊണ്ടാണോ? അമ്മായായതുകൊണ്ടാണോ? സ്വന്തം മകനെപ്പോലെ കരുതിയിരുന്ന അനുജനെ ഭര്‍ത്താവാക്കേണ്ടിവന്ന അവരുടെ ദുര്യോഗം. നാട്ടുകാരുടെയും വീട്ടുകരുടെയും 'എന്തുകൊണ്ടാണു ആറുകുഞ്ഞുങ്ങളെക്കൊന്നു ആത്മഹത്യ ചെയ്യാത്തതെന്ന മൗനാക്രോശങ്ങളുടെയും, കൂര്‍ത്ത നോട്ടങ്ങളുടെയും മുന്നില്‍ കുഞ്ഞുങ്ങളെ മാറോടു ചേര്‍ത്ത്‌ വിങ്ങിക്കരഞ്ഞ്‌ ജീവിക്കാനാശിച്ചു പോയ പാവം സ്ത്രീ. മറ്റൊരു സതീദേവിയെ നഷ്ടപ്പെട്ടുപോയതില്‍ ആകുലപ്പെടുന്ന സമൂഹത്തിന്റെ മുന്നില്‍ സദാചാരമെന്ന വിഡ്ഡി വേഷമഴിച്ചുവെച്ച ആ സ്ത്രീയിപ്പ്പ്പോള്‍ എവിടെയണവോ?


എന്താണീ സദാചാരമെന്നാലോചിച്ച്‌ എനിക്ക്‌ തലപുകയാറുണ്ട്‌,സ്ത്രീകള്‍ക്കുമാത്രമായി സമൂഹം കല്‍പ്പിച്ച്‌ തന്നിരിക്കുന്നതും, പുരുഷജാതിയെ മനപ്പൂര്‍വം ഒഴിവാക്കിയിരിക്കുന്നതുമായ തത്വസംഹിതക്കെതിരെ ആരു / എങ്ങനെ പ്രതികരിക്കാന്‍? പുരുഷവേശ്യകള്‍ക്കും, പുരുഷകന്യകമാര്‍ക്കുമുള്ള പുല്ലിംഗങ്ങള്‍ പ്രായോഗികപ്രയോഗങ്ങളില്‍ വിട്ടുപോയിരിക്കുന്നു.പ്രഭാതത്തില്‍ കോളജിലേക്ക്‌ പുറപ്പെടുന്ന കന്യകയായ പെണ്‍കുട്ടി കൂടെകൊണ്ടുപോകുന്ന കന്യാകാത്വം തിരികെകൊണ്ടുവരുമെന്നതിനെന്താണുറപ്പ്‌?


ജോലിസ്ഥലത്തേക്കൊ, ചന്തയിലേക്കൊ പോകുന്ന ഭര്‍ത്തൃമതിക്കും പാതിവൃത്യം ഭദ്രമായി തിരികെകൊണ്ടുവരാമെന്നതിനും ഗ്യാരന്റിയില്ല. ഏതുസമയവും കൊഴിഞ്ഞുപോകാവുന്ന, പരസഹായമില്ലാതെ നിലനിര്‍ത്താനാവാത്ത മിഥ്യയാണു കന്യാകാത്വവും, പാതിവൃത്യവും സമൂഹം കല്‍പ്പിച്ചിരിക്കുന്ന സദാചാരവും. പട്ടാപ്പകല്‍പോലും അമ്മയെന്നോ,പെങ്ങളെന്നോ, മകളെന്നോ ഓര്‍ക്കാന്‍ മിനക്കെടാത്ത മുഖമൂടിയണിഞ്ഞ പുണ്യാളന്മര്‍ക്കു മുന്നില്‍ എന്തു സദാചാരം? ഈപ്പറഞ്ഞതൊക്കെയാണു സദാചാരമണെങ്കില്‍ ഇതു വെറും സങ്കല്‍പ്പമാണു. നമ്മില്‍ ചിലര്‍ക്കെങ്കിലും.

വെള്ളചെമ്പകപ്പൂവിന്റെ മുഖമുള്ള മകള്‍.



ട്ടണത്തില്‍ നിന്ന് അല്‍പം അകലെയുള്ള ആശുപത്രി. ഒരുപാടു തിരക്കുകള്‍ക്കുള്ളില്‍ മൗനം പാലിച്ചു പരന്നുനീണ്ടു അതങ്ങനെ കിടന്നു. പടിക്കെട്ടുകള്‍ക്കു താഴെയും, ചുറ്റും, വെള്ളചെമ്പകങ്ങള്‍ വിഷാദമായി ചിരിച്ചുനിന്നു. ഡോക്ടര്‍ പ്രഭയുടെ കണ്‍സല്‍ട്ടിംഗ്‌ റൂമില്‍ അത്യന്തം പരവശയായി ഞാനിരുന്നു. 'എന്താണിപ്പോള്‍ ഇതു വേണ്ടെന്നു വെക്കുന്നത്‌?' അവര്‍ അനുകമ്പയോടെ ചോദിച്ചു. മൂത്ത കുഞ്ഞിനു 3 വയസ്‌, രണ്ടാമത്തവള്‍ക്കു ഒന്നര. കുഞ്ഞുങ്ങളുടെ ചെറിയ പ്രായവും, ജോലിക്കു പോക്കും, വേലക്കാരികളെ കിട്ടാനുള്ള സൗകര്യക്കേടുകളും.. ഞാന്‍ പരാധീനതകളുടെ ഭാണ്ഡകെട്ടഴിച്ചു. അവരിതെത്ര കണ്ടിരിക്കുന്നു. സാരമില്ലന്നവര്‍ ആശ്വസിപ്പിച്ചു. ജനിച്ച കാലം മുതലുള്ള ശരീരസിദ്ധാന്തങ്ങള്‍ മുഴുവന്‍ വിശദമായി പഠിച്ചവര്‍ പ്രതിവിധി നിര്‍ണ്ണയിച്ചു. അങ്ങനെ രണ്ടരമാസം വളര്‍ച്ചയെത്തിയ മകളെ -അതോ മകനോ- വധിക്കാനുള്ള സമ്മതപത്രം ഒപ്പിട്ടുകൊടുത്ത്‌ അബോര്‍ഷന്‍ ടേബിളില്‍ കിടക്കുമ്പോള്‍, മൂന്നും ഒന്നരയും വയസുകാരികളുടെ സുരക്ഷിതത്ത്വം മാത്രമായിരുന്നു ഉള്ളില്‍. മരുന്നുകളിലൂടെ മയക്കത്തിലേക്കു ശരീരം നീങ്ങുമ്പോള്‍ ഡോക്ടര്‍ പ്രഭയുടെ കൈകള്‍ എന്റെ സ്വകാര്യഭാഗങ്ങളിലൂടെയും, അടിവയറിന്റെ ആഴങ്ങളിലൂടെയും അല്‍പ്പമല്ലതെ വേദനിപ്പിച്ചു നീങ്ങുന്നത്‌ ഞാനറിയുന്നുണ്ടായിരുന്നു. എല്ലാം പെട്ടന്നു തീര്‍ന്നു. കിടക്കയിലേക്കു നീക്കുമ്പോള്‍മക്കള്‍, അഛന്‍, അമ്മ, ചേച്ചിയും ഭര്‍ത്താവും എന്നിവര്‍ ചുറ്റും നിരന്നു നിന്നു. പിറ്റേന്നു രാവിലെ വീട്ടിലെത്തിയപ്പോള്‍ അടുപ്പക്കാര്‍ ചോദിച്ചു 'എന്തുപറ്റിയെന്ന്' അമ്മ നിസാരമായി പറഞ്ഞു 'ഒരു ഡി & സി'. ഉച്ചതിരിഞ്ഞപ്പോള്‍ അഛന്‍ പറഞ്ഞു, അനങ്ങാതെ കിടന്നോളു, തിരിഞ്ഞു മക്കളോടു പറഞ്ഞു, അമ്മക്കു സുഖമില്ല. സുഖമില്ലാത്ത അമ്മയെ അവര്‍ ദയാവായ്പ്പോടെ നോക്കി. സന്ധ്യ കഴിഞ്ഞപ്പോഴേക്ക്‌ ഗുളികയുടെ സുഖകരമായ ആലസ്യമൊഴിഞ്ഞിരുന്നു. വിവാഹശേഷമുള്ള ദിനങ്ങളോര്‍മ്മവന്നു. ഭര്‍ത്താവിനോടു പറഞ്ഞിരുന്നു. നമ്മുക്കീ വീടു നിറയെ മക്കള്‍ വേണം. അവരീ മുറ്റം നിറയെ ഓടിച്ചാടി കളിക്കണം. അദ്ദേഹം പറഞ്ഞു, ഒരാള്‍ മതി. കുറഞ്ഞത്‌ 6 എങ്കിലും എന്നു ഞാന്‍ വീണ്ടും ശഠിച്ചു. മനസില്ലാമനസോടെ അദ്ദേഹം മൂളി. എന്നാലിപ്പ്പ്പോള്‍ പ്രയോഗികബുദ്ധിയുള്ള അമ്മയാവാന്‍ പഠിച്ചുവെന്നു സ്വയം സമാധാനിപ്പിച്ചു. എന്നിട്ടും നെഞ്ചിലാകെ ഒരു ഘനം. ആകപ്പാടെ വിങ്ങല്‍. ഡോക്ടര്‍ പ്രഭയുടെ മുഖം കണ്ണില്‍ നിന്ന് മായുന്നില്ല. രണ്ടരമാസം വളര്‍ച്ചയെത്തിയ കുഞ്ഞ്‌, കുഞ്ഞ്‌ എന്നു പറയാറായിട്ടുണ്ടാവുമോ? പഠനകാര്യങ്ങളില്‍ ഞാനൊരു പമ്പരവിഡ്ഡിയായിരുന്നു. എങ്കിലും ശരീരശാസ്ത്രത്തെക്കുറിച്ച്‌ സ്കൂളില്‍ പഠിച്ചതൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചു. രണ്ടുകൈകളില്‍ കോരിയെടുക്കാവുന്ന ഒരു രക്തക്കട്ട. എത്ര ഭാരമുണ്ടായിരുന്നിരിക്കും? അമ്മയെ കണ്‍നിറയെ കാണുവാന്‍ കണ്‍തടങ്ങള്‍ തുടിച്ചുതുടങ്ങിയിരുന്നുവോ? ഗര്‍ഭപാത്രഭിത്തികളില്‍ കൈകാലുകളുരുമ്മി അമ്മയെ രസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവോ? ചുവന്ന നൂലുപോലെയുള്ള വായ്‌ പിളര്‍ന്നിട്ടുണ്ടാവുമോ? ഡോക്ടര്‍ പ്രഭയുടെ കത്രികചുണ്ടുകള്‍ ഹൃദയത്തിനു നേരെ വരുന്നത്‌ കണ്ട്‌ അമ്മക്കൈകളെന്നു തെറ്റിദ്ധരിച്ചുപോയിരുന്നുവോ? രാത്രിയില്‍ കണ്ണടക്കാന്‍ കഴിഞ്ഞില്ല. അമ്മേയെന്ന ഹൃദയഭേദകമായ ഒരു വിളി അലകളുയര്‍ത്തി നേര്‍ത്തുനേര്‍ത്തു പോയി.






കൊലപാതകം ശിക്ഷാര്‍ഹമായ കുറ്റമെന്ന് ഏതുകോടതിയും ഉറക്കെ വിധിക്കുമ്പോള്‍, ഭ്രൂണഹത്യക്ക്‌ ശിക്ഷയില്ലാത്തതിന്റെ കാരണം പിന്നീടാണു വെളിപ്പെട്ടുവന്നത്‌. അവസാന ശ്വാസം വരെ പിന്തുടരുന്ന മനസാക്ഷികുത്തിനെ തോല്‍പ്പിക്കാന്‍ പോന്ന മറ്റൊരു ശിക്ഷയുമില്ലന്നുള്ളതാണത്‌.






ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുവാന്‍ നെട്ടോട്ടമോടുന്ന മൂന്നു-നാലു ദമ്പതിമാരുടെയെങ്കിലും പരമ സങ്കടം കണ്ണാലെക്കണ്ട്‌ ഹൃദയം പൊടിഞ്ഞിട്ടുണ്ട്‌. പഴയ കടം വീട്ടാന്‍ ഒരു മകളെ ദത്തെടുക്കണമെന്ന പരകോടിയിലെത്തിയിരിക്കുന്ന ആഗ്രഹം അടുത്തസുഹൃത്തുക്കളോടു പറഞ്ഞിട്ടുമുണ്ട്‌. ദത്തെടുക്കല്‍ പരിഹാരമാകുന്നില്ല. അറുകൊല ചെയ്യപ്പെട്ട മകള്‍ക്കു പകരമാകുന്നുമില്ല. അവള്‍ക്കു പകരം അവള്‍ മാത്രമാണു. എന്നാണു അവളെ കാണാന്‍പറ്റുക? മരിച്ച്‌ മണ്ണടിഞ്ഞ്‌ പരലോകത്ത്‌ എത്തുമ്പോള്‍ (എത്തുമെന്ന നിശ്ചയം പോരാ, എങ്കിലും) ദൈവത്തിനും മുന്‍പേ എന്നെ സ്വീകരിക്കാനെത്തുക, വിഷാദപൂര്‍വ്വം ചിരിച്ചുനിന്നിരുന്ന വെള്ളച്ചെമ്പകപ്പൂവിന്റെ ഛായയുള്ള എന്റെ മകളായിരിക്കില്ലേ?

അമ്മ വീടു വിട്ടു പോകുന്നു.






വെള്ളിയാഴ്ച്ചയായിരുന്നു അന്ന്.രാവിലെ പത്രം നിവര്ത്തിപിടിച്ചും, ടി.വി-യിലെ വാര്ത്തയിലേക്കു കണ്ണു തിരിച്ചും, അദ്ദേഹം അലസമായി പറഞ്ഞു ' അറിഞ്ഞോ? ഇന്നു നമ്മുടെ വീടു പൊളിക്കയാണു'. ഉള്ളില് ഒരാന്തല് ഉയര്ന്നു. പെട്ടന്നു ഞാനെഴുന്നേറ്റ് അടുക്കളയിലേക്കു പോയി. അഴുക്കു പുരണ്ട പാത്രങ്ങള്ക്കു പുറമേ, കഴുകി കമഴ്ത്തിയിരുന്നവയും വീണ്ടും വീണ്ടും കഴുകിയിട്ടും കണ്ണീരടങ്ങുന്നില്ല. വര്ഷങ്ങളായി ആള്പാര്പ്പില്ലാതെ അടഞ്ഞു കിടന്നിരുന്ന വീട്. പഴുതാര, പാറ്റ, എലി, മുതലായവ കൂടാതെ പാമ്പു വരെയതിനുള്ളിലുണ്ടാന്നായിരുന്നു പറച്ചില്
ഓര്മ്മ വെച്ചിരുന്ന കാലം മുതല് അമ്മ പറഞ്ഞിരുന്നു. ' ഒറ്റമകളാണെന്ന കൊഞ്ചല് വേണ്ട, വല്ലവീട്ടിലും ചെന്നു കയറേണ്ട പെണ്ണാണു' വാല്സല്യം കോരിനിറച്ച് വളര്ത്തിയ അഛനും പറയുമായിരുന്നു. "അമ്മായിയമ്മേടെ കുത്തും വാങ്ങിയിങ്ങോട്ടു വന്നേക്കരുത്' . ആ പെണ്ണ് ചെന്നു കയറിയ വീടാണിപ്പോള് പൊളിക്കുന്നത്. അമ്മായിയമ്മ എന്ന് ഒരിക്കലും ഉച്ചരിക്കേണ്ടി വന്നിട്ടില്ല. (ആ പദം ഇവിടെയെഴുതുമ്പോള്പോലും അരുതായ്ക തോന്നുന്നുണ്ട്)
തനിത്തങ്കമായിരുന്നവര്. പെണ്ണുകാണലിനും, വിവാഹമുറപ്പിക്കലിനും അവര് വന്നിരുന്നില്ല. വിവാഹത്തിനും ആ കഥാപാത്രത്തെ കണ്ടിരുന്നില്ല. എന്നാല് വലതുകാല് വെച്ചുപടികയറിയപ്പ്പ്പോള്, രണ്ടു കയ്യും ചേര്ത്തു, നെഞ്ചോടടുക്കിപ്പിടിച്ച്, വരാന്തയില് ചില്ലിട്ടുവെച്ചിരുന്ന ഫോട്ടോയിലേക്കു ചൂണ്ടിയവര് പറഞ്ഞു 'നിന്റെയപ്പച്ചനാണു" പിന്നീടെന്നെ അകത്തേക്കു കൊണ്ടുപോയി. ആ കൊണ്ടുപോക്ക് അവരുടെ ഹൃദയത്തിന്റെ ഏറ്റവുമുള്ളിലേക്കായിരുന്നു. എന്റെ മുത്തശ്ശിയെക്കാള് പ്രായമുണ്ടായിരുന്നു അവര്ക്കു. അവരുടെ വാര്ദ്ധ്യക്യകാല ബോണസ് ആയിട്ടായിരുന്നു എന്റെ ഭര്ത്താവിന്റെ ജനനം.
ആ വീടു കണ്ടചുരുക്കം ചില ബന്ധുക്കള് രഹസ്യമായി പറഞ്ഞു ' പഴയ വീടാണു, ചെറിയ വീടാണു' എങ്കിലെന്ത്? എനിക്കിഷ്ടമായി. വീടിന്റെ ഇരുപുറവും നാട്ടുവഴികളാണു. ചുറ്റുവട്ടം അയല്കാരുണ്ട്. തൊടി നിറയെ മരങ്ങളുണ്ട്. മുറ്റത്തു പക്ഷെ ചെടികളില്ല. വിവാഹത്തെക്കുറിച്ചു ചിന്തകളുദിക്കുന്നതിനു മുന്പെ വിവാഹം കഴിഞ്ഞതുകൊണ്ടു സ്വപ്നങ്ങളൊന്നുമില്ലാതെ ദാമ്പത്യത്തിന്റെ യാഥാര്ത്യത്തിലേക്കാണു നേരെ കാലെടുത്തുവെച്ചത്.ഞാനും അദ്ദേഹവും, അമ്മയും മാത്രമുള്ള ചെറിയ വീട്ടില് (അമ്മയുടെ ഭാഷയിലെ വല്ലവീട്ടിലും) എന്റെ സ്വപ്നങ്ങളുണര്ന്നു, ദാമ്പത്യം വിടര്ന്നു. നിമിഷം പോലും പിരിയില്ലന്നു കരുതിയ അഛനെ മറന്നു.
വീട്ടുജോലികളൊന്നുംവശമില്ലന്നറിഞ്ഞ്‌ 'ഒന്നുംചെയ്തില്ലെങ്കിലും അമ്മയെചുറ്റിപറ്റി നിന്നാല്‍ മതി'യെന്നു അദ്ദേഹം ആശ്വസിപ്പിച്ചു. എനിക്കു പ്രിയപ്പെട്ട പലഹാരങ്ങള്‍ അമ്മയുണ്ടാക്കിത്തന്നു., ഞാന്‍ കഴിച്ച്‌ ബാക്കി വെക്കുന്ന ഭക്ഷണം (സ്വന്തം അമ്മ ചെയ്തിരുന്നതു പോലെ) അവര്‍ കഴിച്ചു. ചെറിയജോലികള്‍ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചു. മുറികള്‍ തൂത്തുവാരി. ചുക്കിലിയടിച്ചു. ഷെല്‍ഫില്‍ പുസ്തകങ്ങള്‍ അടുക്കി. പൈപ്പ്‌കണക്ഷന്‍ ഇല്ലാത്ത വീട്ടിലെ ആഴമുള്ള കിണറ്റില്‍ നിന്നു വെള്ളം വലിച്ച്‌ കൈവെള്ള ചുവന്നു. ഗ്യാസടുപ്പില്ലാത്ത അടുക്കളയില്‍ അമ്മയില്ലാതിരുന്ന ഒന്നോ രണ്ടോ വേളകളില്‍ അയല്‍വക്കത്തുനിന്ന് ശാന്തയെ വിളിച്ച്‌ തീ കത്തിച്ചു. (എന്തിനാണീ അറിയാത്ത പണികള്‍ക്ക്‌ നില്‍ക്കുന്നതെന്ന് അമ്മയിടക്കിടെ പറഞ്ഞുകൊണ്ടിരുന്നു).
മുറ്റത്ത്‌ ചെടികള്‍ വെച്ചു.ഞങ്ങളുടെ കിടപ്പുമുറിയുടെ ജനാലക്കു താഴെ മുറ്റത്ത്‌ മുല്ല നട്ടു. പില്‍ക്കാലത്ത്‌ അത്‌ ജനാലക്കുള്ളിലേക്കു പടര്‍ന്ന് കിടപ്പറയിലേക്ക്‌ രാത്രികാലങ്ങളില്‍ പൂവു പൊഴിക്കുമെന്നു സ്വപ്നം കണ്ടു.
നാടു തെണ്ടിയോടി വരുന്ന കാറ്റു കയറിവിശ്രമിക്കുന്ന കോലായിലിരുന്ന് ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഭര്‍ത്താവിനെ (എന്റെ അമ്മയിയഛന്‍) കുറിച്ച്‌ പറഞ്ഞിട്ടൊന്നും തീരാതെ അവരിരുന്നു. കേട്ടുതീരാതെ ഞാനുമിരുന്നു. അവര്‍ ചിരിക്കുകയോ കരയുകയോ ചെയ്യുന്നതു കണ്ടിട്ടില്ല. നിര്‍മലമായ തടാകത്തിന്റെ സ്വഛതയോടെ, സ്ത്രീയെന്നാല്‍ ഇങ്ങനെയായിരിക്കണമെന്നോര്‍മ്മിപ്പിച്ച്‌ അവരാ വീടിന്റെ സകലദിക്കിലും വ്യാപിച്ചു നിന്നു.
വീടിന്റെ പടിഞ്ഞാറെ മുറിയുടെ ജനാല തുറന്നാല്‍ പൊതുജനത്തിന്നുള്ള വെള്ളത്തിന്റെ പൈപ്പ്‌ കാണാം. വെളുപ്പിനു മുതല്‍ വെള്ളമെടുക്കാന്‍ വരുന്നവരുടെ കലപിലയും, പുരുഷന്മാരുടെ കുളിസീനുകളും, പശുവിനെകുളിപ്പിക്കലുകളും, യൗവ്വനക്കാരുടെ അത്യാവശ്യം പ്രേമസല്ലാപങ്ങളും കൊണ്ടു ആ ചുറ്റുവട്ടം സജ്ജീവമാണു.
സ്കൂളുകള്‍, കോളജ്‌, റെയില്‍വെസ്റ്റേഷന്‍, തുടങ്ങി എല്ലാവിധസംവിധാനങ്ങളും കൈയെത്തുന്നയകലത്തിലുണ്ട്‌. ചേച്ചിമാരുടെ മക്കള്‍ കൂടാതെ ബന്ധത്തിലും, സ്നേഹത്തിലുംപെട്ട പലകുട്ടികളും (എന്റെ അനിയനുള്‍പ്പെടെ) അവിടെ താമസിച്ചു വിദ്യാഭ്യാസം ചെയ്തു.
ആക്കാലത്താണു പൈപ്പുചുവടിനു മുകളിലത്തെ വീട്ടില്‍ ഒരു സുന്ദരിക്കുട്ടിയുണ്ടെന്നു അറിയിച്ച്‌ ജനാലക്കരികെയുള്ള കട്ടിലില്‍ അവന്‍ (അനിയന്‍) സ്ഥിരവാസമാക്കിയത്‌. രാവിലെ കുളിച്ച്‌, മുടിയഴിച്ചിട്ട്‌, പച്ചപ്പാവടയും വെള്ളബ്ലൗസുമിട്ട്‌ സ്കൂളിലേക്കുപോകുന്ന അവളെ കണികണ്ട്‌ ഉണര്‍ന്നാല്‍ ഐശ്വര്യമാണെന്ന് രഹസ്യം പറഞ്ഞു. ആ മുറിയിലെ തന്നെ മറ്റൊരു ജനാലതുറന്നാല്‍ കണ്ണന്റെ വീടാണു. അയാളുടെ പേരു കണ്ണന്‍ എന്നല്ലന്നും അയാളുടെ ദൃഷ്ടിയെത്തുന്നിടം കരിഞ്ഞുവീഴുമെന്നും. കുടംവലിപ്പത്തിലുള്ള തേങ്ങകള്‍ കായ്ച്ചിരുന്ന ഒരു തെങ്ങിനെ നോക്കിയയാള്‍ കമന്റടിച്ചതില്‍ പിന്നെയതില്‍ കുലകളുണ്ടായിട്ടില്ലന്നും ഞാനറിഞ്ഞു. അയാളെകണ്ട്‌ ഒരുവഴിക്കിറങ്ങിയാല്‍ ആദിവസം തന്നെയില്ലതായിപോകുമെന്നു അനുഭവസ്ഥര്‍ പറഞ്ഞു. പരീക്ഷക്കു പോകുന്ന കുട്ടികള്‍ വഴിയിലൊന്നും അയാളില്ലയെന്നുറപ്പാക്കിയിട്ടേ വീട്ടില്‍ നിന്നിറങ്ങൂ.
കാലം നീങ്ങി. വീട്ടിലെ മക്കളെല്ലാം പലദിക്കില്‍ മനോഹരമായ വീടുകള്‍ പണിതു. തറവാടിനും അതു നില്‍ക്കുന്ന സ്ഥലത്തിനും ഭംഗി പോരായെന്നു തോന്നി, ഭര്‍ത്താവും വേറെ സ്ഥലം വാങ്ങി വീടു വെച്ചു. അമ്മ തനിച്ചായ വീടിന്റെ പല ഭാഗത്തും ചോര്‍ച്ച തുടങ്ങി. ഭിത്തികളില്‍ വിരല്‍കൊണ്ടമര്‍ത്തുന്നിടം കുഴിഞ്ഞു. ചിമ്മിനി ഇടിഞ്ഞു വീഴാറായി. കട്ടിലില്‍ മലര്‍ന്നു കിടന്നാല്‍ ഉത്തരത്തിലൂടെയോടുന്ന എലികളുടെ വെളുത്ത പള്ള കാണാം.
ഞങ്ങളുള്‍പ്പെടെയുള്ള മക്കള്‍ അവധിക്കെത്തുമ്പോള്‍ മാത്രം ശബ്ദമാനമാകുന്ന വീട്‌. എന്റെ മക്കളുടെ കുഞ്ഞുപാദങ്ങള്‍ ചരല്‍വിരിച്ച മുറ്റത്തു കാലു നൊന്തു ഓടിനടന്നു. ഉച്ച തിരിഞ്ഞു വെയിലാറുന്ന നേരങ്ങളില്‍ കുഞ്ഞു മകളെ മുറ്റത്തു വിരിച്ച പായില്‍ കിടത്തി അമ്മ താലോലിച്ച്‌ ശലോമിയെന്നു പേരു വിളിച്ചു. ആ പഴയ പേരു കേട്ടു ഞങ്ങള്‍ തമാശയോടെ ചിരിച്ചു.
പിന്നീടു മക്കളെല്ലാം അവരെ മാറിമാറിയുപദേശിച്ചു. വയസായി വരിയാണെന്നോര്‍മ്മിപ്പിച്ചു. തന്നെയിവിടെ താമസിക്കരുത്‌, മക്കളുടെയാരുടെയെങ്കിലും കൂടെ വരൂ എന്നപേക്ഷിച്ചു. പക്ഷേ വീടു വിട്ടുപോവില്ലയെന്നയവരുടെ ശാഠ്യം ജയിച്ചു ജയിച്ചുനിന്നു. തീരെ ആകാതെ വന്നപ്പോള്‍ അടുത്തുള്ള മകളുടെ വീട്ടില്‍ താമസമാക്കി. എന്നിട്ടും ദിവസേന ഓട്ടോക്കാരനെ ഏര്‍പ്പാടാക്കി സ്വന്തം വീട്ടില്‍ വന്നു, അവിടെ തീ കത്തിച്ച്‌ കാപ്പിയുണ്ടാക്കികുടിച്ചു, വീടും ചുറ്റുവട്ടവും ഓരോ മരങ്ങളും നിരീക്ഷിച്ച്‌ തിരികെ പോകും. ക്ഷീണം പിന്നേയും കൂടിയപ്പ്പ്പോള്‍ വീടു പൂട്ടി താക്കോല്‍ അരയില്‍ കുത്തിയിട്ടു.
ആ വീട്ടില്‍ വളര്‍ന്നു വലുതായ ചെറുമക്കള്‍ വിവാഹിതരായി, വധുക്കളെയും കൂട്ടി ബാല്യം പട്ടം പറത്തിയ തറവാടു കാണിക്കാനെത്തി. പൂട്ടിയിട്ടവീടിന്റെ തുറന്നു കിടക്കുന്ന കോലയില്‍ ഇരുന്നു സ്വകാര്യങ്ങള്‍ പറഞ്ഞു. ഒടുവില്‍ വീടു പൊളിക്കുമെന്നുറപ്പായപ്പ്പ്പോള്, ഞങ്ങളുടെ വീട്ടിനു അനുയോജ്യമെന്നുറപ്പായതൊക്കെ അവിടെയെത്തിച്ച്‌, ബാക്കി വന്ന കട്ടിലുകള്‍, കസേരകള്‍ അങ്ങനെ പലതും സ്വന്തം കയ്യാളുകള്‍ക്കു ദാനം ചെയ്തു തക്കോല്‍ കൈമാറിയനേരത്ത്‌ അവര്‍ക്കു എന്തായിരിക്കും തോന്നിയിരിക്കുക? ആ വീട്ടില്‍കിടന്നു മരിച്ചു ഭര്‍ത്താവിന്റെ പൊളിച്ചുമാറ്റാനാവാത്ത ഏതൊക്കെയോര്‍മകളുടെ ഉരുള്‍പൊട്ടലുകള്‍ ആ ഉള്ളില്‍ നടന്നിട്ടുണ്ടാവും?
6-7 കൊല്ലങ്ങള്‍ ആവീട്ടില്‍താമസിച്ചുപഠിച്ച എന്റെ അനന്തരവന്‍, വീടിന്റെ പുറം-അകം പൊരുളുകള്‍ നന്നായറിയാവുന്നവന്‍ സങ്കടത്തോടെ പറഞ്ഞു 'ഞാന്‍ കിടന്നിരുന്ന മുറിയിലെ ആണിയിന്മേല്‍ കാമുകിയുടെ പേരു രഹസ്യമായി എഴുതിയിരുന്നു; അതു പോയിട്ടുണ്ടാവും അല്ലേ?'.
ഉവ്വ്‌, പോയിട്ടുണ്ടാവും. എല്ലാം പോയിട്ടുണ്ടാവും.
ഭര്‍ത്താവ്‌ വീണ്ടും പണം സമ്പാദിക്കുന്നു. പെട്ടന്നുതന്നെ മറ്റൊരു വീടിനുവേണ്ടിയുള്ള ഉത്സാഹത്തിലാണു. കുറച്ചുനാള്‍കഴിഞ്ഞ്‌ മനോഹരമായ ഒന്ന് അവിടെയുണ്ടാവും. പക്ഷെ പുതിയ വീടിന്റെ പടിഞ്ഞാറെ മുറിയില്‍കിടന്ന്, എന്റെ മകനു, അയലത്തെ സുന്ദരിമാരെ കാണാന്‍ പാകത്തിനു ജനാലയും കാമുകിയുടെ പേരുകൊത്താനുള്ള ആണികളുമുണ്ടാകുമോ?കുറുമ്പു കാട്ടിയോടിവരുന്ന കാറ്റിനുകയറിയൊളിക്കാന്‍ പാകത്തിനു ഇറയമുണ്ടാവുമോ? വരുന്ന ആരെയും ആകര്‍ഷിക്കുവാന്‍ പോന്ന സ്നേഹത്തിന്റെ സമ്പന്നത അതിനുള്ളിലുണ്ടാവുമോ?
അതിനപ്പുറം അമ്മയുണ്ടാവുമോ? അറിയില്ല

"നാരീ സ്തനഭര"



"Now open - Dubai
New Lingerie & Swinwear Boutique for
Big boobed women
cupsize D to JJ"


രസ്യങ്ങളിങ്ങനെ ഇതു വരെയെത്തിയിട്ടുണ്ടു. എന്തു വില കൊടുത്തും മാറുകളുടെ സംരക്ഷണം വീണ്ടെടുക്കാന്‍ സ്ത്രീകള്‍ തയ്യാറാണു എന്നതിന്റെ സൂചനയാണിത്‌.

പണ്ട്‌ ജന്മിത്വം കൊടികുത്തി വാണിരുന്ന കാലത്ത്‌ കീഴ്ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക്‌ മാറുമറക്കല്‍ നിഷേധിക്കപ്പെട്ടിരുന്നു. സ്വന്തം വേളിയും വെപ്പാട്ടിമാരും പോരാഞ്ഞ്‌ ആവുന്നത്ര സ്ത്രീമാറുകളാസ്വദിച്ച്‌, റിക്കാര്‍ഡുകള്‍ തിരുത്തി ഗിന്നസ്ബുക്കില്‍ കയറിപറ്റണമെന്ന വാശിയുണ്ടായിരുന്നുവോ അക്കാലത്തെ ജന്മിത്വത്തിനു?? നിമിഷം തോറും വളര്‍ന്നുകൊണ്ടിരിക്കുന്ന മാറിനെ ചൊല്ലി ആകുലപ്പെടേണ്ടിയും, കഞ്ചുകമഴിച്ചു കെട്ടിക്കൊടുക്കേണ്ടിയും വന്നു ശകുന്തളയുടെ സഖിമാര്‍ക്ക്‌? ഇത്രമാത്രം പുകഴ്‌ത്തിപ്പടാന്‍ മാത്രം എന്ത്‌ അമൂല്യതയാണിതിലെന്ന ശങ്ക എങ്ങനെയുണ്ടാകാതിരിക്കും? പക്ഷെ ശങ്ക പാടില്ല, സൃഷ്ടി അഭിജ്ഞാന ശാകുന്തളമാണു. കര്‍ത്താവ്‌ കാളിദാസനാണു. എന്നാല്‍ ഇക്കാലത്തെ ഒരു പെണ്‍കുട്ടി മാറുവളര്‍ച്ചയില്‍ ആശങ്കപ്പെട്ട്‌ കൂടെ നടക്കുന്നസഖിമാരെകൊണ്ട്‌ ബ്രായുടെ ഹുക്ക്‌ കുത്തിക്കുകയോ, സ്റ്റ്രിപ്പ്‌ അഡജസ്റ്റ്‌ ചെയ്യിക്കുകയോ ചെയ്താല്‍, അവള്‍ ലെസ്ബിയന്‍ എന്ന പേരു വളരെ കൃത്യമായി സമ്പാദിച്ചിരിക്കും. ഏതെങ്കിലും സാഹിത്യകാര്‍ എഴുതിപ്പോയാല്‍ അശ്ലീലസാഹിത്യത്തിന്റെ വക്താവെന്നു പറഞ്ഞ്‌ നിരൂപകരും, വായനക്കരും അവരെ കല്ലെറിയുമെന്നതു മറ്റൊരുസത്യം. ഭോജരാജാവിന്റെ ഭാര്യയുടെ മാറിലെ കാക്കപ്പുള്ളിയെക്കുറിച്ച്‌ കാളിദാസനെഴുതിയാല്‍ അതു കാവ്യാത്മകം; ചമല്‍ക്കരസുന്ദരം. സാധാരണക്കാരന്‍ പറഞ്ഞാല്‍ അശ്ലീലം. കാളിദാസന്റെ കാലത്തെക്കാള്‍ ഇപ്പോഴും മാറു സംരക്ഷണത്തിനു ലഭ്യമാണെന്ന് വിളംബരം ചെയ്യുന്നു മേല്‍പറഞ്ഞ പരസ്യം.

പെറ്റിട്ട്‌, ഇത്തിരിപോന്ന ശിശുക്കളുടെ മൗലികതയില്‍ നിന്ന് മുലകളെടുത്തു മാറ്റുന്ന, സൗന്ദര്യതരംഗങ്ങളില്‍പ്പെട്ടുലയുന്ന, വര്‍ത്തമാനകാല ഹൈ-ടെക്‌ അമ്മമാര്‍ക്ക്‌ മുഖമടച്ചുകിട്ടിയ പ്രഹരമാണു ചിലനാളുകള്‍ക്ക്‌ മുന്‍പ്‌ ഒരു ആഴ്ചപതിപ്പില്‍ അച്ചടിച്ചു വന്ന ചിത്രം. ബാഗ്ലൂര്‍ പട്ടണ നടുവില്‍, രണ്ടു വയസുകാരനായ തെരുവുബാലന്‍ സഹചാരിയായ തെരുവ്‌ നായയുടെ മുലപ്പാല്‍ വലിച്ചുകുടിക്കുകയാണു ചിത്രത്തില്‍. അക്കാര്യത്തില്‍ പുരാണങ്ങളിലെ പൂതനയെ ബഹുമാനിക്കുക തന്നെവേണം. കംസന്റെ ആജ്ഞ ശിരസാ വഹിച്ച്‌, മുലകളില്‍ വിഷം പുരട്ടി ഉണ്ണിക്കണ്ണനെ സംഹരിക്കനെത്തി, ആഗമനോദ്ദേശ്യം വിസ്മരിച്ച്‌, പ്രാണന്റെ അമൃതേത്ത്‌ ചുരത്തി കൊടുത്തു അവര്‍.


ചെറുപ്പക്കാലത്ത്‌, വളരെ അപ്പൂര്‍വ്വമായി അഛന്‍ പറഞ്ഞിരുന്ന കഥകളെല്ലാം പ്രേതങ്ങളെ ചുറ്റിപറ്റിയുള്ളതായിരുന്നു. അദ്ദേഹം പണ്ടുകാണാന്‍ പോയ രക്തരക്ഷസ്‌ എന്ന നാടക കഥ വളരെ മനോഹരമായിരുന്നു. എന്നാല്‍ കടമുറ്റത്ത്‌കത്തനാര്‍ മന്ത്രശക്തിയാല്‍ തലയില്‍ ആണിയടിച്ച്‌ അടിമയാക്കി, അമ്മക്ക്‌ സഹായിയായി കൊണ്ടുവന്ന ഒറ്റമുലച്ചിയെന്ന യക്ഷികഥ കേട്ടാലും കേട്ടാലും മതിയാവില്ലായിരുന്നു എനിക്ക്‌. ഒറ്റമുലയുള്ള സുന്ദരി യക്ഷി എങ്ങനെയിരിക്കും എന്നാലോചിച്ച്‌ ആലോചിച്ച്‌ ഉറങ്ങിപോയിട്ടുണ്ട്‌.

ഇക്കഴിഞ്ഞ, ആഗസ്റ്റിലെ ഒരു അപരാഹ്നത്തിന്റെ ഒടുവില്‍, മഴ പെയ്യണോ, വേണ്ടയോ എന്നു ശങ്കിച്ചുനില്‍ക്കുന്ന നേരത്താണു ഗേറ്റ്‌ കടന്ന് അവര്‍ സാവധാനം നടന്നു വരുന്നതു ജനാലയിലൂടെ ഞാന്‍ കണ്ടത്‌. കരിവീട്ടിയില്‍ കടഞ്ഞെടുത്തതു പോലെയുള്ള അംഗവടിവുകള്‍ സാരിത്തലപ്പുകൊണ്ടു മൂടി, അത്യന്തം പ്രസരിപ്പാര്‍ന്ന മുഖവുമായി പൂമുഖവാതില്‍ക്കലെത്തി. ധനാഭ്യര്‍ത്ഥന മുന്‍കൂട്ടി കണ്ട്‌ മകളോട്‌ പരഞ്ഞു 'അഞ്ചോ പത്തൊ കൊടുത്ത്‌ വിട്ടേക്കൂ". പോയ വേഗതയില്‍ തിരികെയെത്തി മകള്‍ പറഞ്ഞു ' അവര്‍ക്ക്‌ അമ്മയെ കാണണമെന്ന്'. എന്തുകൊണ്ടോ, നിന്ന നില്‍പ്പില്‍ എന്തിനെന്നറിയാത്ത കോപം കത്തിക്കയറി. പണിയെടുക്കാനാവാത്ത തട്ടിപ്പു വര്‍ഗ്ഗത്തെ മനസാ ക്രുദ്ധിച്ച്‌ ഞാനിറങ്ങിച്ചെന്ന് ചോദിച്ചു ' എന്താണു കാര്യമെന്നു?" അവര്‍ കുറെക്കൂടി അടുത്തെക്കു വന്ന് നേര്‍ത്തൊരു ചിരിയോടെ അരിയിച്ചു " ഞാന്‍ രോഗിണിയാണു" എന്റെ കോപം മൂര്‍ദ്ധന്യത്തിലെത്തി. ആ പ്രസരിപ്പെനിക്കിഷ്ടപ്പെട്ടില്ല. പിന്നീടാ ചിരിയും. രോഗമുള്ളവര്‍ ഇങ്ങനെ ചിരിക്കാന്‍ പാടുണ്ടൊ? ഇത്ര പ്രസരിപ്പു പാടുണ്ടൊ? സുഖക്കേടു വെറും അഭിനയമാണു. പണം തട്ടിയെടുക്കനുള്ള തന്ത്രങ്ങള്‍! ദുരാഗ്രഹി! അവരെന്റെ മനോഗതങ്ങള്‍ വായിച്ചെടുത്തുവോ ആവോ? പെട്ടന്നവര്‍ സാരിത്തലപ്പു നീക്കി. നിന്ന നില്‍പ്പില്‍ കാല്‍ചുവട്ടിലെ തറ ഇളകുന്നതു പോലെ തോന്നിയെനിക്ക്‌. എന്താണു ഞാന്‍ കണ്ടത്‌? തികച്ചും, നഗ്നമായ, ശൂന്യമായ, അറുത്തുമാറ്റികഴിഞ്ഞിരിക്കുന്ന ഇടതുമാറു കാട്ടി പറഞ്ഞു 'അര്‍ബുദം ബാധിച്ചിരുന്നു. പഞ്ഞിയും, ബാന്‍ഡേജും ചേര്‍ത്തുചുറ്റിക്കെട്ടിയിരുന്ന അടുത്തതും നീക്കം ചെയ്യുന്നതിനു പണം ആവശ്യമാണു". കൊടുത്ത പൈസ സ്വീകരിച്ച്‌ അവര്‍ പടിയിറങ്ങിപ്പോയ നേരത്ത്‌, പെട്ടന്ന് ആകാശമാകെ കരിമേഘക്കെട്ടുകള്‍ മൂടി, ചുറ്റും നിന്നിരുന്ന റബ്ബര്‍മരങ്ങളിലേക്ക്‌ ഇരുട്ട്‌ ഓടിക്കയറി. പരന്ന പ്രതലവുമായിവന്ന ആ സ്ത്രീ മാറിടം എന്നെ അര്‍ദ്ധപ്രജ്ഞയിലേക്കെറിഞ്ഞു. ജീവിതത്തിലെ പ്രഥമാനുഭവമാണിങ്ങനെ ഒന്ന്. ആ രാത്രിയില്‍ തകര്‍ത്തു പെയ്ത മഴയിലൂടെ അച്ഛന്റെ കഥയിലെ ഒറ്റമുലച്ചിയെന്ന സുന്ദരി എന്റെ സ്വപ്നങ്ങളിലേക്കാദ്യമായിറങ്ങി വന്നു.
ബാല്യകാലത്ത്‌, കൈ നിറയെ കുന്നിക്കുരു പെറുക്കിക്കൂട്ടുമ്പോഴും, പുതിയ കുപ്പിവളകള്‍ ലഭിക്കുമ്പോഴും അവ മാറോടു ചേര്‍ത്ത്‌ സന്തോഷിച്ചിരുന്ന ഒരു ശരാശരി പെണ്‍കുട്ടിയുടെ പ്രകൃതം കാലത്തിന്റെ ഏതിടനാഴിയില്‍ വെച്ചാണു കൈമൊശം വന്നു പോയത്‌?

പിന്നീട്‌ കൗമാരനടക്കല്‍ വെച്ച്‌ നെഞ്ചിലേക്ക്‌ മുളച്ചുവന്ന മായകാഴ്ച്ച കണ്ട്‌ അന്തംവിട്ടുപോയതും പിന്നീടവയെ ഒന്നും രണ്ടും പെറ്റിക്കോട്ടിനുള്ളിലേക്ക്‌ ഒളിപ്പിക്കാനുള്ള ശ്രമങ്ങളും, കാലപ്രയാണത്തില്‍ "നിന്റെ മാറിനെത്ര ഭംഗി"യെന്നു പറഞ്ഞ്‌ എന്നെ ഞെട്ടിച്ച സഹപ്രവര്‍ത്തകയെയും ഓര്‍ക്കുമ്പോള്‍ നിഗൂഢമായൊരു ചിരി മാത്രം ബാക്കിയാവുന്നു.

ഇപ്പോഴിപ്പോള്‍, മൂന്നു കുഞ്ഞുങ്ങള്‍ മുഖം പൂഴ്ത്തിയുറങ്ങാന്‍ മല്‍സരിക്കാന്‍ മാത്രം സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നു എന്നതൊഴിച്ചാല്‍ പുകഴ്ച്ച പറയാന്‍ എന്താണിതിലെത്ര എന്ന ശങ്ക മാത്രം ബാക്കി. എന്നിരുന്നാലും ഹോളിവുഡ്‌ നടിമാരും, മോഡലുകളും മാറുകളെ ഇന്‍ഷ്വറന്‍സിനു വിധേയമാക്കി സംരക്ഷണം ഉറപ്പു വരുത്തുമ്പോള്‍, അങ്ങു ദൂരെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍, മന്ത്രിമാരുടെ കസേരക്കാലുകള്‍ പോലും നാരിമാരുടെ മുലത്തുമ്പില്‍ ആടിയുലഞ്ഞു നിലംപൊത്തിയിരിക്കുന്നു.

ഏതു മാത്രയും കടലെടുത്തു പോയേക്കാവുന്ന തീരഭൂമിപോലെ ജീവന്റെ തുരുത്തുകള്‍- ഒരു ചെറു വേലിയേറ്റത്തില്‍ തകര്‍ന്നുപോയേക്കാവുന്ന അംഗോപാംഗങ്ങള്‍. അവയിലേക്കു കണ്ണും കാതും കൂര്‍പ്പിച്ച്‌ നിസഹായരായി തീരുന്നു പാവം സ്ത്രീജനങ്ങള്‍.


© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com